
ഇസ്രായേല്‍ തടവിലാക്കിയ 30 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഗാസയിലേക്ക് കൊണ്ടുവന്നു. ചില മൃതദേഹങ്ങളിൽ പീഡനത്തിന്റെ അടയാളങ്ങളുണ്ട്. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം ഗാസയില്‍ ഉടനീളം വ്യോമാക്രമണം തുടരുന്നുണ്ട്.
ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി വഴിയാണ് പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രയേൽ കൈമാറിയത്. കിഴക്കന്‍ ഗാസ നഗരത്തിലെ ഷുജായ പരിസരത്ത് ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരന് പരുക്കേറ്റിട്ടുമുണ്ട്. ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നേരത്തേ ഇസ്രയേലി ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ഒരാളും ഇന്നലെ മരിച്ചു. വെള്ളിയാഴ്ച ഖാന്‍ യൂനിസിലുള്ള കെട്ടിടങ്ങള്‍ക്ക് നേരെയും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി.
ഇസ്രയേല്‍ ആയിരക്കണക്കിന് പലസ്തീനികളെ ജയിലുകളില്‍ അടച്ചിട്ടുണ്ട്. പലരെയും കുറ്റങ്ങള്‍ ചുമത്താതെ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിക്കുകയാണ്. ഈ പീഡനങ്ങളിലാണ് പലരും മരിച്ചത്. ഗാസ ആക്രമണ ശേഷം പീഡനവും ജയിലിലാക്കലും വർധിച്ചു. ഗാസയിൽ നിന്ന് മാത്രമല്ല, വെസ്റ്റ് ബാങ്ക് അടക്കമുള്ള പലസ്തീൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും യുവാക്കളെയും വയോധികരെയും സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ പിടിച്ചുകൊണ്ടുപോയി തടങ്കലിൽ പാർപ്പിക്കുന്നുണ്ട്. നേരത്തേ ഇസ്രയേൽ കൈമാറിയ മൃതദേഹങ്ങളും വികൃതമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

