
അയർലണ്ടിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയുടെ പിന്തുണയോടുകൂടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കൊണോലിക്ക് ചരിത്ര വിജയം. അയർലൻഡ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അയർലണ്ടിന്റെ പത്താമത് പ്രസിഡന്‍റായി കാതറിൻ തിരഞ്ഞെടുക്കപ്പെട്ടത്. ഗോൾവേ സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു 67 വയസ്സ് പ്രായമുള്ള കാതറിൻ. നേരത്തെ ലേബർ പാർട്ടി പ്രതിനിധിയായി ഗോൾവേ മേയർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി അയർലൻഡിലെ ഇടതുപക്ഷ കക്ഷികൾ ഒരുമിച്ചു പിന്തുണ നൽകിയ സ്ഥാനാർഥി കൂടിയാണ് കാതറിൻ.
പ്രധാന പ്രതിപക്ഷ കക്ഷികൾ ആയ ഷിൻ ഫൈൻ, ലേബർ പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, വർക്കേഴ്സ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികളുടെയും ഗ്രീൻ പാർട്ടിയുടെയും പിന്തുണ കാതറിനു ഉണ്ടായിരുന്നു. പോൾ ചെയ്ത വോട്ടുകളുടെ 63% വോട്ട് നേടിയാണ് കാതറിൻ തിരഞ്ഞെടുക്കപ്പെട്ടത്. 9, 14,143 വോട്ട് കാതറിൻ നേടിയപ്പോൾ തൊട്ടടുത്ത എതിരാളി ആയ ഹെതർ ഹംഫ്രീയ്ക്ക് ലഭിച്ചത് 23% വോട്ടുകൾ മാത്രമാണ്.4,24,987 വോട്ടുകളാണ് ഹെതറിനു ലഭിച്ചത്. ഭരണകക്ഷിയായ ഫിൻ ഗെയിലിന്റെ സ്ഥാനാർത്ഥിയാണ് ഹെതർ.
ALSO READ; വീട് വൃത്തിയാക്കിയില്ല യു എസിൽ ഇന്ത്യൻ വംശജയായ സ്ത്രീ പങ്കാളിയെ കത്തി കൊണ്ട് ആക്രമിച്ചു
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് നിർണായകമായിരുന്നു പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും പാലസ്തീനെയും പിന്തുണയ്ക്കുന്ന കാതറിനെതിരെ അയർലണ്ടിലെ തീവ്ര വലതുപക്ഷം വ്യാപകമായ പ്രചരണം നടത്തിയിരുന്നു. ഇത്തരം പ്രചരണങ്ങളെ അതിജീവിച്ചാണ് ഐറിഷ് സമൂഹം കാതറിൻ കൊണോലിയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തി അയർലൻഡ് എന്ന ഇടതുപക്ഷ സംഘടനയും കാതറിൻ കൊണോലിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു.
‘ഞാന്‍ ആളുകളെ കേള്‍ക്കുകയും, പ്രതികരിക്കുകയും, അവശ്യഘട്ടങ്ങളില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കും’ എന്ന് ജയത്തിനുശേഷം കാതറിൻ പ്രതികരിച്ചു. സമാധാനത്തിന് വേണ്ടി സംസാരിക്കുന്ന തന്റെ നിലപാട് നിഷ്പക്ഷതയുടേത് ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ; രക്തത്തില്‍ അണുബാധ; തായ്‌ലാന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാകര അന്തരിച്ചു
എല്ലാവരെയും വില മതിക്കുന്ന പുതിയൊരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന നിലപാടാണ് താന്‍ പ്രചാരണത്തിലുടനീളം കൈക്കൊണ്ടതെന്ന് വ്യക്തമാക്കിയ കോണലി, എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും, പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിങ്ങളെല്ലാവരും നിങ്ങളാൽ കഴിയുന്ന തരത്തിൽ ശബ്ദം ഉയർത്തുക തന്നെ വേണം. കാരണം ഒരു റിപ്പബ്ലിക്കിനും അതിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്കും സൃഷ്ടിപരമായ ചോദ്യംചെയ്യലുകൾ ആവശ്യമാണ്. അങ്ങനെ സംഭവിച്ചെങ്കിൽ മാത്രമേ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പുതിയ രാഷ്ട്രം നമുക്ക് കെട്ടിപ്പിടിക്കാൻ കഴിയൂ എന്നും അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

