ലൂവ്ര് മ്യൂസിയം കവര്‍ച്ച: സുരക്ഷാ പാസ്‌വേഡ് പോലും വളരെ ഈസി, മോഷണത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Louvre Museum

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വൻ മോഷണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോദിവസവും പുറത്തുവന്നത്. ദാ ഇപ്പോൾ മ്യൂസിയത്തിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മ്യൂസിയത്തിലെ വീഡിയോ നിരീക്ഷണ സംവിധാനത്തിന്റെ പാസ്‌വേഡ് അത്രയേറെ എളുപ്പമുള്ള ഒന്നായിരുന്നു എന്നതാണ് ഇവയിൽ പ്രധാനം.

സുപ്രധാനമായ ആ പാസ്‌വേഡ് ‘ലൂവ്ര്’ (Louvre) എന്ന് മാത്രമായിരുന്നുവെന്ന് മ്യൂസിയം ജീവനക്കാരൻ എബിസി ന്യൂസിനോട് വെളിപ്പെടുത്തി. സുരക്ഷാ വീഴ്ചകളുടെ പേരിൽ മ്യൂസിയം അധികൃതർക്കെതിരെ ജനരോഷം ശക്തമാകുന്നതിടെയാണ് ഈ വാർത്തകൾ പുറത്തുവരുന്നത്. സുരക്ഷയുടെ കാര്യത്തിലുണ്ടായ ഇത്തരം പഴുതുകളാണ് 102 മില്യണ്‍ ഡോളറിന്റെ കവര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് അധികൃതർക്കെതിരെയുള്ള പ്രധാനം ആരോപണം. ഈ വീഴ്ചകൾ മോഷ്ടക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നാണ് പ്രധാന വിമർശനം.

ഒക്ടോബര്‍ 19-ന് വെറും ഏഴ് മിനിറ്റിനുള്ളിലാണ് അസാധാരണമായ ഈ മോഷണം നടന്നത്. കവർച്ചയെ തുടർന്ന് ലൂവ്ര് മ്യൂസിയം അടച്ചിടാൻ അധികൃതർ നിർബന്ധിതരായി. അപ്പോളോ ഗാലറിയിൽ നിന്ന് എട്ട് ആഭരണങ്ങളാണ് മോഷണം പോയത്. നെപ്പോളിയൻ തന്റെ ഭാര്യയായ എംപ്രസ് മേരി ലൂയിസിന് സമ്മാനിച്ച മരതകവും വജ്രവും പതിച്ച മാലയും, പത്തൊൻപതാം നൂറ്റാണ്ടിലെ എംപ്രസ് യൂജിനിയുടെ കിരീടവും ഉൾപ്പടെ നിരവധി വസ്തുക്കളാണ് മോഷണം പോയത്.

അതേസമയം സുരക്ഷാ വീഴ്ചയുണ്ടായി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ ലൂവ്ര് ഡയറക്ടര്‍ സമ്മതിച്ചിരുന്നു. അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും, നീരിക്ഷണ ക്യാമറകളുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഷ്ടാക്കളുടെ വരവ് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് അതിക്രമിച്ച് കടന്നുവെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഒരാൾ ഇപ്പോഴും ഒളിവിലാണെന്നും, ഇയാളാകാം കവർച്ചയുടെ സൂത്രധാരനെന്നും കരുതുന്നതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News