
നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനെട്ട് പേർ മരിച്ചു. നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് പതിനെട്ട് പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് തൃശ്ശൂലി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
പൃഥ്വി ഹൈവേയിലെ ഗജുരിക്ക് സമീപം പുലർച്ചെ 1.15-നും 1.30-നും ഇടയിലാണ് അപകടം നടന്നത്. ബെനിഘട്ട് റോറാങ് റൂറൽ മുൻസിപ്പാലിറ്റിയിലെ ചാരൗണ്ടിക്ക് സമീപമുള്ള ചിനാധാരയിലാണ് ബസ് നദിയിലേക്ക് പതിച്ചത്. 35-ലധികം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ന്യൂസിലൻഡിൽ നിന്നുള്ള ഒരു പുരുഷനും ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ 28 യാത്രക്കാരെ ബസ്സിൽ നിന്ന് പുറത്തെടുത്തു. പരിക്കേറ്റവരിൽ ജപ്പാൻ, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വനിതകളും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ALSO READ: കൈയ്യിൽ തോക്കുമായി ട്രംപിൻ്റെ റിസോർട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ വെടിവെച്ചു കൊന്നു
നേപ്പാൾ സൈന്യം, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതവേഗതയാകാം അപകടത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

