
കേരളത്തിൻ്റെ മണ്ണിനും മനുഷ്യനും കാവലായി നിന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ന്യൂയോർക്ക് സർഗ്ഗവേദി. ജൂലൈ 25 ന് ന്യൂയോർക്കിലെ കേരള സെന്‍റർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. സർഗവേദി അംഗങ്ങൾക്ക് പുറമെ ട്രൈസ്റ്റേറ്റ് മലയാളി നേതാക്കളും ആദരാജ്ഞലികൾ അർപ്പിക്കാൻ യോഗത്തിൽ പങ്കുകൊണ്ടു. ജോസ് കാടാപുറം ആമുഖ പ്രസംഗം നടത്തി. കേരള സെന്‍റർ സ്ഥാപക പ്രസിഡന്‍റ് ഇ എം സ്റ്റീഫന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ നേതാക്കൾ ആദരാജ്ഞലികൾ അർപ്പിച്ചു.
“മരിച്ചെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പൊലീസ്. ശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ കള്ളൻ കോലപ്പനാണ് പൊലീസിനെ നിർബന്ധിച്ച് വി എസിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. അന്ന് അച്യുതാന്ദൻ എന്ന നേതാവിനോട് ചെയ്ത ക്രൂരത കണ്ട് ഡോക്ടർ പൊലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചു. അവിടുന്നാണ് പാവപ്പെട്ട മനുഷ്യർക്കു വേണ്ടി വി എസ് എന്ന നേതാവ് ഉയർത്തെഴുന്നേറ്റത്.
അത് തോൽക്കാൻ മനസ്സില്ലാത്ത ആരുടെ മുന്നിലും അടിയറവ് പറയാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ പുനർജന്മമായിരുന്നു. മണ്ണിനും മനുഷ്യനും കാവലായി മാറിയ കരുത്തുള്ള ഒരു പൊതു പ്രവർത്തകൻ ഇവിടെ ഉണ്ടെന്ന തോന്നൽ മതിയായിരുന്നു പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ. ആ പ്രതീക്ഷകളാണ് അസ്തമിച്ചത്” – ഇ എം സ്റ്റീഫൻ തന്‍റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.

തുടർന്ന് സംസാരിച്ച ജെ മാത്യൂസ് പഴയ ഇടുക്കി അമരാവതി കുടിയറക്ക് സമരം ഓർമിപ്പിച്ചു. കേരളം കണ്ട എക്കാലെത്തയും വലിയ ജനക്കൂട്ടമാണ് ആദരവർപ്പിക്കാൻ എത്തിയത്. വി എസിന്‍റെ പൊതുരംഗത്തെ സ്വീകാര്യതയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ജെ മാത്യൂസ് പ്രസംഗത്തിൽ പറഞ്ഞു. ‘വിഎസ് അവസാനത്തെ ഇടതുപക്ഷക്കാരൻ’ എന്ന വലതുപക്ഷ അജണ്ട റോയ് ജേക്കബ് തൻറെ പ്രസംഗത്തിലൂടെ പൊളിച്ചെഴുതി.

ബേബി ഊരാളിൽ, ജോർജ് പാടിയേടത്ത്, യു എ നസിർ, അലക്‌സ് എസ്തപ്പാൻ, റോബിൻ ചെറിയാൻ, സജി തോമസ്, പ്രദീപ് എന്നിവരും കെ കെ ജോൺസൺ, കോശി, പയനിയർ ക്ലബ് പ്രസിഡന്‍റ് ജോണി സക്കറിയ, രാജു തോമസ്, ജോസ് ചെരുപുറം എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു. ജേക്കബ് മാനുവൽ, എബ്രഹാം തോമസ് ക്യാമറ എന്നിവരാണ് സൗണ്ട് സിസ്റ്റം നൽകിയത്. സർഗ്ഗവേദിയുടെ കോർഡിനേറ്റർ പി ടി പൗലോസ് എല്ലാവർക്കും നന്ദി പറഞ്ഞു.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

