
വർഷങ്ങൾ നീണ്ടുനിന്ന റഷ്യ – യുക്രൈൻ യുദ്ധത്തിന് അവസാനമാകുന്നുവെന്ന് സൂചന. യുദ്ധ വിരാമത്തിനായി യുഎസ് മുന്നോട്ട് വച്ച സമാധാനക്കരാർ യുക്രൈൻ അംഗീകരിച്ചു. കരാറിൽ കൂടുതൽ ചർച്ചകൾ നടത്താനായി യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി യുഎസിലെത്തും. കരാറുമായി ബന്ധപ്പെട്ട് റഷ്യയിലേക്കും യുഎസ് പ്രതിനിധികളെ അയക്കും. റഷ്യയുടെയും യുക്രൈന്റെയും ആവശ്യങ്ങളും അഭിപ്രായങ്ങളും ഒരുപോലെ പരിഗണിച്ച് മാത്രമേ അന്തിമ കരാറിന് രൂപം നൽകുകയുള്ളൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
സമാധാന കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ചർച്ച നടത്തും. മിഡിൽ ഈസ്റ്റിലേക്കുള്ള യുഎസിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
ALSO READ;സ്പാം കോളേഴ്‌സിന് പിടി വീഴും; നടപടിയുമായി ട്രായ്, 21 ലക്ഷം വ്യാജ ഫോൺ നമ്പറുകൾ നിരോധിച്ചു
അതേസമയം, കരാറുമായി റഷ്യ അടുക്കുമോ എന്ന ആശങ്കയും യൂറോപ്യൻ രാജ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ആദ്യം റഷ്യക്ക് അനുകൂലമായ കരാറാണ് അമേരിക്ക തയാറാക്കിയതെങ്കിലും പിന്നീട് അതിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. യുക്രൈൻ തലസ്ഥാനമായ കിയവിന്‍റെ സുരക്ഷ, കിഴക്കൻ മേഖലകളിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും ഇപ്പോഴും ഇടഞ്ഞ് നിൽക്കുന്നത്. മൂന്നര വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷം ഇരുരാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

