
ഇന്തോനേഷ്യയിൽ ഇസ്ലാമിക് സ്കൂൾ കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചതായി റിപ്പോർട്ട്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നൂറോളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലുള്ള സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂളിൽ വൈകുന്നേരത്തെ പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു അപകടം.
സംഭവം നടന്ന് 12 മണിക്കൂറായിട്ടും കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും ഇതുവരെ രക്ഷിക്കാനായിട്ടില്ല. കുടുങ്ങിയ വിദ്യാർഥികൾക്ക് ഓക്സിജനും വെള്ളവും രക്ഷാപ്രവർത്തകർ എത്തിച്ചു കൊടുക്കുന്നുണ്ട്. വിദ്യാർഥികളിൽ നിരവധി പേർക്ക് പരുക്കേറ്റത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ഒന്നിൽ കൂടുതൽ പേർ മരിച്ചെന്നു കരുതുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. പൊലീസും സൈനികരും ദുരന്തനിവാരണ സേനയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ പത്തോളം പേരെ മാത്രമേ പുറത്തെടുക്കാനായിട്ടുള്ളൂ. കനത്ത കോൺക്രീറ്റ് സ്ലാബുകളും മറ്റ് അവശിഷ്ടങ്ങളും തൂങ്ങി നിൽക്കുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. എസ്കവേറ്റർ പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ അപകടത്തിലേക്ക് നയിക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഏഴ് മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന, 12 നും 17 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് അപകടത്തിൽ പെട്ടത്. തകർച്ചയുടെ കാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

