അമേരിക്കയിലെ അടച്ചുപൂട്ടൽ രണ്ടാം മാസത്തേക്ക്; സാധാരണക്കാര്‍ പട്ടിണിയിലേക്കും ?

DONALD TRUMP

അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയില്‍ ആണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍. രണ്ടാം മാസത്തേക്ക് കടന്നതോടെ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലും ആയിരിക്കുകയാണ്. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്റ് ട്രംപ് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച ഈ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോൾ പൊതുസേവനങ്ങളെ താറുമാറാക്കുകയും രാജ്യത്ത് സാമ്പത്തിക പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.

സര്‍ക്കാര്‍ ഫണ്ട് നിലച്ചതോടെ ഏകദേശം 4.2 കോടി ആളുകള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഭക്ഷ്യസഹായമായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്‌നാപ്) ആനുകൂല്യം നവംബര്‍ 1 മുതല്‍ മുടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഫണ്ട് മുടങ്ങാതിരിക്കാന്‍ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് റോഡ് ഐലന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. ഗർഭിണികൾക്കും അമ്മമാർക്കും ശിശുക്കൾക്കുമുള്ള പോഷകാഹാര സഹായ പദ്ധതിയായ ഡബ്ള്യൂ ഐ സി ഉൾപ്പെടെയുള്ള മറ്റ് സുപ്രധാന ക്ഷേമപദ്ധതികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ALSO READ: രക്തത്തിൽ കുളിച്ച് സുഡാൻ; അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ജർമ്മനിയും യുകെയും

20 ദശലക്ഷത്തിലധികം ആളുകൾക്ക് താങ്ങാനാവുന്ന ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലയ്ക്കുന്നത് കാരണം പുതിയ സൈൻ-അപ്പ് കാലയളവ് തുടങ്ങുന്നതോടെ പ്രീമിയം കുത്തനെ ഉയരും. എയർ ട്രാഫിക് കൺട്രോൾ ടവറുകളിലെ ജീവനക്കാരുടെ കുറവ് കാരണം ന്യൂയോർക്ക് ഏരിയയിലെ പ്രധാന വിമാനത്താവളങ്ങളായ ജെ.എഫ്.കെ, നെവാർക്ക്, ലാഗാർഡിയ എന്നിവിടങ്ങളിൽ വിമാന സർവീസുകൾ താറുമാറായ അവസ്ഥയിലാണ്.

ശമ്പളം കിട്ടാതെ വലയുന്ന ഫെഡറല്‍ ജീവനക്കാരും, അടിസ്ഥാന സേവനങ്ങള്‍ നിലച്ചതിനാല്‍ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും പാര്‍ട്ടിപ്പോരിന്റെ ഇരകളാകുകയാണ്. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരി മുന്നോട്ടുപോകുമ്പോള്‍, ഈ വാരാന്ത്യം മുതല്‍ ഷട്ട്ഡൗണിന്റെ പൂര്‍ണ്ണ പ്രഹരം സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സജീവ ഡ്യൂട്ടിയിലുള്ള സൈനികർക്ക് പോലും നവംബർ പകുതിയോടെ ശമ്പളം നൽകാൻ കഴിയാതെ വരും എന്ന് ഭരണകൂടം അറിയിച്ചു. ഈ രാഷ്ട്രീയ പോര് കാരണം അമേരിക്കൻ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. സഹായം എത്തിക്കാൻ പലയിടത്തും സാധാരണക്കാർ ഒന്നിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി രൂക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News