
‘ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിച്ചത് ഞാനാണ്’ എന്ന അവകാശവാദം വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കവെയാണ് ട്രംപ് വീണ്ടും പലയിടത്തും താൻ സമാധാന ദൂതനായി വർത്തിച്ചു എന്ന രീതിയിലുള്ള പ്രസംഗം നടത്തിയത്. ഏഴു മാസത്തിനുള്ളിൽ, അവസാനിക്കാത്ത ഏഴ് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
ഇന്ത്യയും പാകിസ്ഥാനും, ഇസ്രായേലും ഇറാനും, റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, തായ്‌ലൻഡും കംബോഡിയയും, അർമേനിയയും അസർബൈജാനും, ഈജിപ്തും എത്യോപ്യയും, സെർബിയയും കൊസോവോയും തമ്മിലുള്ള സംഘർഷങ്ങളാണ് ട്രംപ് അവസാനിപ്പിച്ചതെന്ന് പറഞ്ഞ “യുദ്ധങ്ങൾ”.
ALSO READ; പലസ്തീന് ഐക്യദാർഢ്യവുമായി ഇറ്റലിയിൽ രാജ്യ വ്യാപക തൊഴിലാളി പ്രക്ഷോഭം
മറ്റൊരു പ്രസിഡന്‍റോ നേതാവോ സംഘർഷങ്ങൾക്കിടയിൽ സമാധാനം വിതക്കാൻ താൻ ചെയ്തതിന്‍റെ പകുതി പോലും ചെയ്തിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം ഐക്യരാഷ്ട്രസഭയെ വിമർശിക്കാനും അദ്ദേഹം മറന്നില്ല. യുദ്ധങ്ങൾ പരിഹരിക്കാൻ, തന്നെ യുഎൻ “സഹായിക്കാൻ പോലും ശ്രമിച്ചില്ല” എന്നായിരുന്നു ട്രംപിന്‍റെ ആരോപണം.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആരംഭിച്ച സംഘർഷം മെയ് 10 ന്, ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ച് അവസാനിപ്പിക്കാൻ ഒരുങ്ങിയത് തന്‍റെ ഇടപെടൽ കൊണ്ടായിരുന്നു എന്നാണ് ട്രംപ് നടത്തിയ അവകാശവാദം. എന്നാൽ ഇരു രാജ്യങ്ങളും ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് ലോകത്ത് നടക്കുന്ന പല യുദ്ധങ്ങളും അവസാനിക്കാൻ കാരണം താനാണ്, അതിനാൽ തനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം തരണമെന്ന ആവശ്യവും ട്രംപ് ഉന്നയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

