
വെനസ്വേലക്ക് പിന്നാലെ ഗ്രീൻലാൻഡിൽ അധിനിവേശം ലക്ഷ്യമിട്ട് യുഎസ്. അമേരിക്കയുടെ കയ്യിൽ വരേണ്ട തന്ത്ര പ്രധാന ഇടം എന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, ഇതിനെ പിന്തുണച്ച് കൊണ്ടുള്ള വൈറ്റ് ഹൗസിന്‍റെ പ്രസ്താവന കൂടി വന്നതോടെ യൂറോപ്പ് രാഷ്ട്രീയമായി കലങ്ങി മറിയുകയാണ്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനുള്ള ഓപ്ഷനുകൾ സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്നും യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് “എപ്പോഴും ഒരു ഓപ്ഷൻ” ആണെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതോടെ ഡെന്മാർക്ക് കടുത്ത എതിർപ്പുയർത്തി രംഗത്തെത്തി.
ഡെന്മാർക്കിന് കീഴിൽ വരുന്ന സ്വയം ഭരണാവകാശമുള്ള ഭൂപ്രദേശമാണ് ഗ്രീൻലാൻഡ്. 57000 മാത്രം ജനസംഖ്യ വരുന്ന ഈ പ്രദേശം, അമേരിക്കയെ സംബന്ധിച്ച് തന്ത്രപ്രധാന സൈനിക പ്രാധാന്യമുള്ള ഇടമാണ്. ഗ്രീൻലാൻഡിനെതിരെയുള്ള ഏത് തരത്തിലുള്ള കടന്നുകയറ്റവും ‘നാറ്റോ’ കൂട്ടായ്മയുടെ അന്ത്യം കുറിക്കുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ മുന്നറിയിപ്പ് നൽകി.
“ഗ്രീൻലാൻഡ് ഡെൻമാർക്ക് രാജ്യത്തിന്റെ ഭാഗമാണ്. ഡെൻമാർക്ക് നാറ്റോയിലെ അംഗമായതിനാൽ, തത്വത്തിൽ ഗ്രീൻലാൻഡ് നാറ്റോ പ്രതിരോധത്തിന് കീഴിലായിരിക്കും” – അദ്ദേഹം പറഞ്ഞു. നാറ്റോയിലെ ഏതെങ്കിലും അംഗത്തിന് നേരെയുള്ള ആക്രമണം, നാറ്റോയിലെ മുഴുവൻ അംഗങ്ങൾക്കുമെതിരെയുള്ള ആക്രമണമായാണ് കാണുന്നത്. എന്നാൽ, ഒരു നാറ്റോ അംഗം മറ്റൊരു അംഗത്തെ ലക്ഷ്യമിടുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ഡെന്മാർക്കിന് പിന്തുണയുമായി എത്തി.
“ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങളുടേതാണ്, ഡെൻമാർക്കും ഗ്രീൻലാൻഡും മാത്രമേ അവരുടെ ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ” യുകെ,ജർമ്മനി, ഇറ്റലി, ഫ്രാൻസ്, പോളണ്ട്, സ്പെയിൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

