
ട്രംപിന് യുദ്ധങ്ങൾ ഹരമാണ്. നിലവിളികളും കൂട്ടക്കരച്ചിലുകളും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഉയരുമ്പോൾ അതിന് കാരണമായ യുദ്ധങ്ങളുടെ പുറകിൽ ട്രംപ് എന്ന അമേരിക്കൻ പ്രസിഡന്റിന്റെ പേര് കേൾക്കാൻ സാധിക്കും. യുദ്ധങ്ങൾ തുടങ്ങാനല്ല അവസാനിപ്പിക്കാനാണ് പോകുന്നത് എന്ന് അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ 7 രാജ്യങ്ങളിലാണ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടത്.
വെനസ്വേലയിൽ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയിതിന് ശേഷമുള്ള 57-ാം ദിവസമാണ് ഇറാനിൽ നേരിട്ടുള്ള ആക്രമണം അമേരിക്ക നടത്തിയത്. സാമ്രാജ്യത്വവിരുദ്ധ നിലപാട് അചഞ്ചലമായി സ്വീകരിക്കുന്ന ഇറാനെ ആക്രമിക്കാനുള്ള കാരണങ്ങളിലൊന്ന് വെനസ്വേലയിലേത് പോലെ എണ്ണ തന്നെയാണ്.
Also Read: ഇസ്രയേൽ- ഇറാൻ സംഘർഷം; ഖത്തറിൽ വീണ്ടും സ്ഫോടനം
ലോകത്ത് തന്നെ രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവും മൂന്നാമത്തെ എണ്ണശേഖരവുമുള്ള ഇറാൻ പ്രകൃതിവിഭവങ്ങളുടെ ആഗോളകേന്ദ്രമാണ്. ലോകത്ത് കണ്ടെത്തിയ എണ്ണശേഖരത്തിന്റെ പത്ത് ശതമാനത്തോളമുള്ള രാജ്യമാണ് ഇറാൻ. മേഖലയിലെ സാമ്രാജ്യത്വ മോഹങ്ങളെ പ്രതിരോധിച്ച് നിന്നതും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനായിരുന്നു . സാമ്രാജ്യത്വത്തിനു മുന്നിൽ മുട്ടുമടക്കാതെ ‘റെസിസ്റ്റൻസ് ഇക്കണോമി’ നയവും ശാസ്‌ത്ര-സാങ്കേതിക- സൈനിക രംഗങ്ങളിൽ കൈവരിച്ച സ്വയംപര്യാപ്തതയാലും പാശ്ചാത്യചേരിക്ക് എന്നും അനഭിമതമായിരുന്നു ഇറാൻ എന്ന രാജ്യം.
പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള യുഎസ് – ഇസ്രയേൽ നീക്കത്തെ ശക്തമായി ചെറുത്തതും ഇറാനായിരുന്നു. അമേരിക്കയെ ഇറാന്റെ ഒന്നാം നമ്പർ ശത്രുവെന്നും. ഇസ്രയേലിനെ രണ്ടാം നമ്പർ ശത്രുവെന്നുമായിരുന്നു ഖമനേയി വിശേഷിപ്പിച്ചിരുന്നത്. ഖമനേയിയെ പുറത്താക്കിയാൽ ഇറാന്റെ രാഷ്ട്രീയ കെട്ടുറപ്പിനെ തച്ചുടക്കാമെന്നും മേഖലയെ പൂർണ നിയന്ത്രണത്തിലാക്കാമെന്നുമുള്ള അമേരിക്കൻ സാമ്രാജ്യത്വ മോഹത്തിന്റെ കണക്കുകൂട്ടലുകളാണ് പശ്ചിമേഷ്യയെ അശാന്തിയുടെ മേഖം മൂടാൻ കാരണം.
പശ്ചിമേഷ്യയിൽ അമേരിക്കൻ-ഇസ്രയേൽ താത്പര്യങ്ങൾ നടപ്പാക്കുന്നതിനുള്ള ഏക പ്രതിസന്ധിയായിരുന്നു ഇറാൻ. മറ്റുള്ള എതിരാളികളെ പാട്ടിലാക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്ത അമേരിക്കൻ-ഇസ്രയേൽ ഗൂഢ തന്ത്രം ഇപ്പോൾ ഇറാനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പശ്ചിമേഷ്യയെ തങ്ങളുടെ പാവായാക്കാനുള്ള ലക്ഷ്യത്തിനു വേണ്ടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

