
മധ്യസ്ഥ ചര്‍ച്ചക്ക് ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഖത്തറിൽ വ്യോമാക്രമണം നടത്തിയ നടപടിയെ അപലപിച്ച് ലോകരാജ്യങ്ങളും യുഎന്നും. ഖത്തറിന്റെ പരമാധികാരത്തിന്‍റെയും പ്രാദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തിയ ആക്രമണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.
ഖത്തറിന് പൂർണപിന്തുണ പ്രഖ്യാപിച്ച യു എ ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്‍റെ നഗ്നമായ ലംഘനമെന്നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആക്രമണത്തെ വിശേഷിപ്പിച്ചത്.
ഖത്തറിലെ 14 ഇടങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. സാധാരണക്കാരുടെ പാര്‍പ്പിട കെട്ടിടങ്ങള്‍ക്ക് സമീപത്താണ് സ്ഫോടനം നടന്നത്. ഇവിടെ ചില രാജ്യങ്ങളുടെ എംബസികളും സ്ഥിതി ചെയ്യുന്നുണ്ട്. അതേസമയം, ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക വിസമ്മതിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

