
അമേരിക്കയുടെ അധിനിവേശമോഹങ്ങൾ അവസാനിക്കുന്നില്ലെന്ന് സൂചിപ്പിച്ച് മിഡിൽ ഈസ്റ്റിൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ പടയൊരുക്കമാണ് മേഖലയിൽ നടക്കുന്നതെന്നാണ് വിവരം. അത്യാധുനിക എഫ് -35, എഫ് -22 റാപ്റ്റർ ജെറ്റുകൾ, USS ജെറാൾഡ് ആർ. ഫോർഡ് അടക്കമുള്ള യുദ്ധക്കപ്പലുകൾ, സൈനിക ട്രൂപ്പുകൾ അടക്കം വൻ വിന്യാസമാണ് ഇറാന് ചുറ്റുമുള്ള മേഖലയിലെ കരയിലും കടലിലും ആകാശത്തുമായി യുഎസ് നടത്തുന്നത്.
എന്നാൽ, സൈനിക നീക്കത്തിൽ ട്രംപിന് ആശയക്കുഴപ്പം ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇറാനിൽ ബോംബ് ആക്രമണത്തിന് ഉത്തരവിട്ട ട്രംപ്, ആണവ കരാറിൽ ചർച്ചകൾ നടന്നില്ലെങ്കിൽ കൂടുതൽ സൈനിക ഇടപെടലിന് മുതിരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ALSO READ; ‘ബോർഡ് ഓഫ് പീസി’ന് തുടക്കം: ഗാസ പുനർനിർമ്മാണം ലക്ഷ്യമെന്ന് ട്രംപ്; മുഖം തിരിച്ച് പ്രമുഖർ
ഇറാന്‍റെ ആണവ നിലയങ്ങളും മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യമിടലാണോ, അതോ ഭരണകൂടത്തെ തന്നെ അട്ടിമറിക്കലാണോ യുഎസ് ലക്ഷ്യമെന്ന് വ്യക്തമല്ല. അടുത്തിടെ നടന്ന ജനകീയ സമരം ഇറാൻ ഭരണകൂടത്തിനെ തളർത്തിയിട്ടുണ്ട് എന്നാണ് യുഎസ് കരുതുന്നത്. ഈ അവസരം മുതലാക്കി കടന്ന് കയറാനാകും ട്രംപിന്‍റെ നീക്കം. വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കളോസ് മഡൂറോയെ തട്ടിക്കൊണ്ട് പോയതിനെ പിന്നാലെയാണ് അടുത്ത ആക്രമണത്തിന് യുഎസ് തയാറെടുക്കുന്നത്.
യുഎസ് നീക്കം അതിജാഗ്രതയോടെയാണ് ഇറാനും ലോകരാജ്യങ്ങളും വീക്ഷിക്കുന്നത്. പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം ഏതുവിധേനയും തടയാനാകും ഇറാന്റെ നീക്കം. ഇതിന് റഷ്യയുടെയും ചൈനയുടെ അടക്കം പിന്തുണയും ഉണ്ടാകും. അയൽ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കാൻ ശേഷിയുള്ള മിസൈലുകൾ ഇറാന്‍റെയും പക്കലുണ്ട്.
സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനായി ജനീവയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിട്ടില്ല. ആണവ പദ്ധതികൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാകില്ല എന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. നയതന്ത്ര നീക്കങ്ങൾ എങ്ങുമെത്താതെ തുടരുന്നത് ഏത് നിമിഷവും ഇറാനെതിരെ ഒരു സൈനിക നീക്കം നടത്താൻ അമേരിക്ക കാരണമായി എടുക്കുമെന്നാണ് ലോകരാജ്യങ്ങൾ ഭയപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

