
അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് മേൽ പ്രതികാര നടപടികൾ കൈക്കൊള്ളുന്നത് അടുത്ത കാലത്ത് പതിവ് വാർത്തയാണ്. അഭിപ്രായ ഭിന്നതയോ മറ്റ് സംഭവങ്ങളോ ഉണ്ടായാൽ അപ്പോൾ തന്നെ തീരുവയിൽ മാറ്റം വരുത്തുകയും പ്രതികാരം ചെയ്യകയുമാണ് ട്രംപിന്റെ അമേരിക്ക.അമേരിക്കയിൽ വിൽക്കുന്ന കാനഡൻ നിർമ്മിത വിമാനങ്ങൾക്കാണ് ഇപ്പോൾ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കാനഡൻ പ്രധാനമന്ത്രി, മാർക്ക് കാർണിയുമായുള്ള അഭിപ്രായഭിന്നതയാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ സമ്പന്ന ആസ്ഥാനമായ ഗൾഫ്‌സ്ട്രീം എയറോസ്പേസിന്റെ വിമാനങ്ങൾക്ക് കാനഡ സർട്ടിഫിക്കേഷൻ നിഷേധിച്ചതോടെയാണ് തർക്കം കടുത്തത്. ഇതിന് മറുപടിയായാണ് കാനഡൻ വിമാനങ്ങൾക്ക് കനത്ത തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.ഇതിനൊപ്പം, കാനഡയിലെ പ്രമുഖ വിമാന നിർമാതാക്കളായ ബോംബാർഡിയറിന്റെ ‘ഗ്ലോബൽ എക്സ്പ്രസ്’ ബിസിനസ് ജെറ്റുകൾ അമേരിക്കയിൽ നിന്ന് “ഡീസർട്ടിഫൈ” ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. വിമാന വ്യവസായ ഡാറ്റ നൽകുന്ന സിരിയം എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം, നിലവിൽ ഏകദേശം 150 ബോംബാർഡിയർ ഗ്ലോബൽ എക്സ്പ്രസ് വിമാനങ്ങൾ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 115 ഓപ്പറേറ്റർമാരാണ് ഇവ പ്രവർത്തിപ്പിക്കുന്നത്.
ഗൾഫ്‌സ്ട്രീമും ബോംബാർഡിയറും ആഗോള ബിസിനസ് ജെറ്റ് വിപണിയിലെ പ്രധാന എതിരാളികളാണ്. കാനഡയിൽ നിർമ്മിച്ച ആയിരക്കണക്കിന് സ്വകാര്യ വാണിജ്യ വിമാനങ്ങൾ ദിവസേന അമേരിക്കൻ ആകാശത്ത് പറക്കുന്ന സാഹചര്യത്തിൽ, വ്യാപാര തർക്കത്തിന്റെ പേരിൽ സർട്ടിഫിക്കേഷൻ പിൻവലിക്കൽ അത്യന്തം അപൂർവ നടപടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക–മെക്സിക്കോ–കാനഡ വ്യാപാര കരാർ (USMCA) പുനപരിശോധനയ്ക്ക് ഒരുങ്ങുന്ന വേളയിൽ ഈ നീക്കം നയതന്ത്ര ബന്ധങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന ആശങ്ക ശക്തമാണ്. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അമേരിക്കൻ വ്യാപാര നയങ്ങളെ വിമർശിച്ച മാർക്ക് കാർണിയുടെ പരാമർശങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറില്ലെന്ന് വ്യക്തമാക്കിയതും വാഷിങ്ടണിലെ അസ്വസ്ഥത വർധിപ്പിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


