
ഗാസയിൽ നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ പിന്തുണക്കുന്ന കമ്പനികൾക്കെതിരെ ലോകമാകെ പ്രതിഷേധം അരങ്ങേറുന്ന സമയമാണിത്. സൂരിയ എന്ന സ്പാനിഷ് ഗ്രാമത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കാളിയായതിന്‍റെ അനുഭവം പങ്കുവെക്കുകയാണ് സാഹിത്യ അക്കാദമി അവാർഡ് കൂടിയായ മലയാളി എഴുത്തുകാരി ഹരിത ഇവാൻ. സൂരിയയിലെ ഐസിഎൽ (ICL) എന്ന ഇസ്രായേലി കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളും അവർ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു.
വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഉപ്പും പൊട്ടാഷ്യവും കൂടാതെ ഗാസയിൽ വീഴുന്ന ബോംബുകളിൽ ഉപയോഗിക്കുന്ന ഫോസ്ഫറസും ഇവർ ഖനനം ചെയ്ത് എടുക്കുന്നുണ്ട്. തൊഴിലാളികൾ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും, എല്ലാ വർഷവും ധാരാളം ആളുകൾ ഇവിടെ മരിക്കുന്നുണ്ടെന്നും ഹരിത കൂട്ടിച്ചേർക്കുന്നു. ഖനിയിൽ നിന്ന് പുറത്തെടുക്കുന്ന അവശിഷ്ടങ്ങൾ വർഷങ്ങളായി കൂട്ടിയിട്ട് ഒരു മലപോലെയായ മാലിന്യക്കൂമ്പാരവും അവർ വീഡിയോയിലൂടെ കാണിച്ചു.
സ്പെയിനിലെ ആ ഗ്രാമത്തിനെയും പലസ്തീനെയും ഒരു പോലെ നശിപ്പിക്കുന്ന കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തിൽ ചെറിയ കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പലസ്തീന്റെ പതാകയുമായി പങ്കുചേർന്നതായും ഹരിത കുറിച്ചു. ഐ സി എല്ലിന്‍റെ കുപ്രസിദ്ധമായ ‘സ്പോൺസർ എ സോൾജിയർ’ എന്ന പദ്ധതിയെക്കുറിച്ചും ഹരിത പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഇസ്രായേലി കമ്പനിയായ ഐസിഎല്ലിന് മുന്നിൽ നടന്ന ഉപരോധത്തിൽ നിന്ന്. ചെറിയ കുഞ്ഞുങ്ങൾ മുതൽ വേച്ചു വേച്ചു ചുവടുകൾ വയ്ക്കുന്ന വൃദ്ധർ വരെ പലസ്തീന്റെ പതാകയുമായി ഇന്നലെ ഖനിയുടെ മുന്നിലെത്തി.
വലിയ വയറുമായി പ്രയാസപ്പെട്ടു നടക്കുന്ന രണ്ടു ഗർഭിണികൾ പ്രതിഷേധകരുടെ മുന്നിൽത്തന്നെ ഉണ്ടായിരുന്നു.
ഉപ്പും പൊട്ടാഷും ഖനനം ചെയ്യുന്ന കമ്പനിയാണ് ICL. സൂരിയ എന്ന സ്പാനിഷ് ഗ്രാമത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഈ ഖനിയിൽ ജോലി ചെയ്യുന്നു. പ്രശ്‌നം അവർ കുഴിച്ചെടുക്കുന്ന ഉപ്പും പൊട്ടാഷുമല്ല. ഫോസ്ഫറസാണ്. ഈ ഖനിയിൽ നിന്ന് ലഭിക്കുന്ന ഫോസ്ഫറസ് ഇസ്രായേൽ ബോംബുകൾ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
ഐ സി എല്ലിന്റെ ഒരു കുപ്രസിദ്ധമായ പദ്ധതിയാണ് സ്പോൺസർ എ സോൾജിയർ. ആർക്കും ചേരാം. പലസ്തീനിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്ന കുഞ്ഞുങ്ങളെപ്പോലും കൊന്നുകളയുന്ന ഇസ്രായേലി പട്ടാളക്കാരിൽ ഒരാളുടെ ഉടുപ്പും ഭക്ഷണവും മറ്റു ചിലവുകളും താനാണ് നൽകുന്നത് എന്ന് അഭിമാനിക്കാം.
ഇന്നലെ നടന്നത് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

