
ലോകത്തേറ്റവും കൂടുതൽ പേരുടെ പ്രിയപ്പെട്ട സാൻഡ് വിച്ച് ഏതെന്നുള്ള ലിസ്റ്റ് പുറത്തു വന്നു. മറ്റാരുമല്ല, ഷവർമ്മ തന്നെയാണ് രുചിയുടെ അതിർത്തികൾ ഭേദിച്ച് എല്ലാവരുടെയും പ്രിയപ്പെട്ടതായി ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നത്. പ്രമുഖ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലിസ്റ്റ് പുറത്ത് വിട്ടത്. വിയറ്റ്‌നാം സ്‌നാക്‌സ് ബാന്‍ മി രണ്ടാം സ്ഥാനത്തും ടര്‍ക്കിഷ് സാന്‍ഡ് വിച്ച് ടോംബിക് ഡോണര്‍ മൂന്നാം സ്ഥാനത്തുമാണ്.
അതേ സമയം ഇത്തവണയും രുചികളുടെ നാടായ ഇന്ത്യയിൽ നിന്നുമുള്ള ഒരു വിഭവം പട്ടികയിൽ ഇടം പിടിച്ചു. ബോംബെ ബർഗർ എന്ന് മഹാരാഷ്ട്രക്കാർ വിളിക്കുന്ന സാധാരണക്കാരുടെ സ്വന്തം സാൻഡ്‍വിച്ച് വടാപാവാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ലോകത്തെ അമ്പത് പ്രധാനപ്പെട്ട സാൻഡ്‍വിച്ചുകളുടെ പട്ടികയില്‍ 39-ാം സ്ഥാനത്താണ് ഇത്തവണ വടാപാവ്.
ALSO READ: എവർഗ്രീൻ കോംബോ; സ്വാദൂറും പഴംപുട്ട് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം
കഴിഞ്ഞ വർഷം ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട പട്ടികയിൽ 19-ാം സ്ഥാനത്ത് ഉണ്ടായിരുന്ന വടാപാവ് ഈ വർഷം റാങ്കിങ് കുറഞ്ഞു താഴെ എത്തിയിരിക്കുകയാണ്. 1960-70 കാലഘട്ടത്തിൽ ദാദർ റെയിൽവേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനാണ് ‘വടാപാവി’ന്‍റെ പിതാവെന്നാണ് ചരിത്രം പറയുന്നത്. മഹാരാഷ്ട്രയാണ് വടാപാവിന്‍റെ ഉത്ഭവ സ്ഥാനം. ബ്രെഡ് ബണ്ണ് അഥവാ പാവിന് നടുക്ക് ഉരുളക്കിഴങ്ങ് കൊണ്ടുള്ള മസാല നിറച്ച് തയാറാക്കുന്നതാണിത്. ഉരുളക്കിഴങ്ങ് ഉടച്ച് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് വട. സാധാരണയായി ഒന്നോ അതിലധികമോ ചട്ണികളും പച്ചമുളകും ചേർത്താണ് ഇത് കഴിക്കുന്നത്.
മുംബൈക്കാരുടെ മാത്രമല്ല, വിദേശീയർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും കൂടി പ്രിയപ്പെട്ടതാണ് മുബൈയുടെ തെരുവുകളിൽ വിറ്റു പോകുന്ന ഈ രുചിക്കൂട്ട്. മുംബൈയിൽ വിലകുറഞ്ഞ തെരുവ് ഭക്ഷണമായിട്ടാണ് ഇത് ഉത്ഭവിച്ചതെങ്കിലും ഇപ്പോൾ ഇത് ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലും വഴിയോരങ്ങളിലുമെല്ലാം ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

