വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയാറായില്ല: ഗുസ്തി താരങ്ങൾ

പി.ടി ഉഷക്കെതിരെ ഗുസ്തി താരങ്ങൾ രംഗത്ത്‌. വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയാറായില്ലെന്ന് സാക്ഷി മാലിക്. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നും സമാധാനപരമായാണ് പ്രതിഷേധിക്കുന്നതെന്നും സാക്ഷി വ്യക്തമാക്കി. സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി.ടി ഉഷ. മൂന്ന് മാസമായി നീതിക്കായി പോരാടുന്നുവെന്ന് വിനേഷ് ഫോഗട്ടും വ്യക്തമാക്കി. ഒളിംപിക് അസോസിയേഷൻ അധ്യക്ഷയിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് പറഞ്ഞ ബജ്രംഗ് പുനിയ പിന്തുണയാണ് പ്രതീക്ഷിച്ചതെന്നും കൂട്ടിച്ചേർത്തു.

ലൈംഗിക പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമെന്നാണ് ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ പ്രതികരിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ താരങ്ങളുടെ ദില്ലി ജന്തർ മന്തറിലെ രാപ്പകൽ സമരം അഞ്ചാം ദിവസവും തുടരുന്നു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക പരാതിയിൽ പൊലീസ് നടപടി എന്ന ആവശ്യത്തിൽ ഗുസ്തി താരങ്ങൾ ഉറച്ച് നിൽക്കുകയാണ്.

ഗുസ്തി താരങ്ങൾക്കെതിരായ പരാമർശം പി.ടി ഉഷ പിൻവലിക്കണമെന്ന് മഹിള അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി.കെ ശ്രീമതി ടീച്ചർ ആവശ്യപ്പെട്ടു. പദവിക്ക് ചേർന്ന പരാമർശമായിരുന്നില്ല പി.ടി ഉഷയുടേതെന്നും പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു. നീതിക്കുവേണ്ടി ശബ്ദിക്കുന്നവർക്കൊപ്പം നിൽക്കുകയാണ് പി.ടി ഉഷ ചെയ്യേണ്ടത്. ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ അവരെ നേരിട്ട് കണ്ട് കാര്യങ്ങൾ തിരക്കണമായിരുന്നു. ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ പല പ്രേരണകളും ഉണ്ടാകാമെന്നും പി.കെ ശ്രീമതി ടീച്ചർ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News