‘മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പെറുക്കികളിന്‍ കൂത്താട്ടം’; സിനിമയെ അധിക്ഷേപിച്ച് എഴുത്തുകാരന്‍ ജയമോഹന്‍

പ്രേക്ഷക പ്രീതി നേടി തമിഴ്‌നാട്ടിലും കേരളത്തിലും തീയറ്റര്‍ ഹൗസ്ഫുള്ളായി ഓടുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ അധിക്ഷേപിച്ച് പ്രശസ്ത തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍.’മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പെറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് മലയാളികളേയും മഞ്ഞുമ്മല്‍ ബോയ്‌സിനേയും ജയമോഹന്‍ അധിക്ഷേപിക്കുന്നത്. പെറുക്കികളെ സാമാന്യവത്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്യുന്നതെന്നും ജയമോഹന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പ്

‘മഞ്ഞുമ്മല്‍ ബോയ്‌സ്-കുടികാര പെറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് മലയാളികളേയും മഞ്ഞുമ്മല്‍ ബോയ്‌സിനേയും ജയമോഹന്‍ അധിക്ഷേപിക്കുന്നത്. മാര്‍ച്ച് 9നാണ് ബ്ലോഗ് പ്രസിദ്ധീകരിച്ചത്. ‘ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനിലയാണ് മഞ്ഞുമ്മല്‍ ബോയ്‌സിലും കാണിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം കാടുകളിലേക്കും അവര്‍ എത്തുന്നു. മദ്യപിക്കാനും ഓക്കാനിക്കാനും കടന്നുകയറാനും വീഴാനുമൊക്കെ മാത്രം വേണ്ടിയാണ് അത്. സാമാന്യബോധമോ സാമൂഹിക ബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും, ജയമോഹന്‍ ആരോപിക്കുന്നു.

Also Read: ബീഫ് പ്രേമികളെ ഇതിലേ ഇതിലേ…ഈ ഈസ്റ്ററിന് ഒരുക്കാം കിടിലൻ രുചി

‘കൊടൈക്കനാലിലും ഊട്ടിയിലും കുറ്റാലത്തുമെല്ലാം മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. മലയാളമല്ലാതെ മറ്റൊരു ഭാഷയും ഇവര്‍ക്ക് അറിയില്ല. എല്ലാത്തിനും മലയാളത്തിലാവും ഉത്തരം. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്ന് പറയും’. കേരളത്തില്‍ വിവാഹങ്ങള്‍ക്ക് പോവുക എന്നതും ഒരു പരീക്ഷണമാണെന്ന് ജയമോഹന്‍ പറയുന്നു.

‘രണ്ട് തരത്തിലെ മലയാളികളാണ് ഉള്ളത്. വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവരും നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികളും. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുത് എന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയും’. മലയാള സിനിമയില്‍ മദ്യമില്ലാതെ സാധാരണക്കാര്‍ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ജയമോഹന്‍ ചോദിക്കുന്നു. ‘ഇന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരിക്ക് അടിമകളായ ഒരു ചെറിയ കൂട്ടമാണ് എന്നതാണ് ഇതിന് കാരണം. ജല്ലിക്കെട്ട്, ഒഴിവുദിവസത്തെ കളി, കിളി പോയി എന്നിങ്ങനെ വ്യഭിചാരത്തേയും ആസക്തിയേയും സാമാന്യവത്കരിക്കുന്ന സിനിമകള്‍ നേരത്തേയും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്’.

സാധാരണക്കാരെ ആഘോഷിക്കുന്നു എന്ന് പറഞ്ഞ് പെറുക്കികളെ സാമാന്യവത്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്യുന്നത്. സൗഹൃദത്തിന്റെ പതാകവാഹകരായും രക്തസാക്ഷികളായും അവരെ ചിത്രീകരിക്കുന്നു. ക്രിമിനല്‍ ഗ്യാങ്ങുകളില്‍ പരിത്യാഗത്തിന്റേതായ ഒരു തലമുണ്ട്. അതിലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചതായി സിനിമയുടെ അവസാനം പറയുന്നുണ്ട്. അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും ജയമോഹന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel