യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിവസം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം റാലി

പലസ്തീൻ വിമോചന നേതാവും മുന്‍ പ്രസിഡന്‍റുമായ യാസർ അറഫാത്ത് അന്തരിച്ചിട്ട്  19 വര്‍ഷം തികയുന്ന ദിവസമാണ് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം റാലി നടത്തുന്നത്. ഒളിപ്പോരിന്‍റേയും നയതന്ത്രത്തിന്‍റേയും വഴികൾ ഒരുപോലെ സ്വീകരിച്ചാണ് അറഫാത്ത് പലസ്തീനെ പാശ്ചാത്യ രാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിച്ചത്. എന്നാലിപ്പോള്‍ ഇസ്രയേലിന്‍റെ അതിക്രമങ്ങള്‍ക്ക് പലസ്തീന്‍ ഇരയാകുമ്പോള്‍ യാസര്‍ അറാഫത്തിന്‍റെ ജനത ഒറ്റയ്ക്കല്ലെന്ന സന്ദേശമാണ് സിപിഐഎം ഉയര്‍ത്തുന്നത്.

അബു അമ്മർ എന്നു വിളിക്കപ്പെട്ട യാസർ അറഫാത്ത് പോരാട്ടത്തിൻറേയും അസാമാന്യ ധീരതയുടേയും പ്രതീകമാണ് . 1929 ഓഗസ്റ്റ് 24ന് പലസ്തീൻ ചരിത്രത്തിൽ നിർണായക സ്വാധീനമുള്ള അൽ ഹുസൈനി കുടുംബത്തിലാണ് ജനനം. സയണിസത്തിന് എതിരേ പോരാടിയ ജറുസലേം ഗ്രാൻഡ് മുഫ്തി അമിൻ അൽ ഹുസൈനിയുടെ പിന്മുറക്കാരൻ തെരഞ്ഞെടുത്തത് സായുധമാർഗമായിരുന്നു.

കെയ്‌റോവിൽ സിവിൽ എൻജിനിറയിങ് പഠനകാലത്തു  മുസ്ലിം ബ്രദർഹുഡുമായി ചേർന്നുള്ള പ്രവർത്തനവും ജയിൽ വാസവും. 1969ൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്ന പിഎൽഒയുടെ ചെയർമാൻ. പിന്നീട് നേർപ്പോരിന്‍റേയും  ഒളിപ്പോരിന്‍റേയും പതിറ്റാണ്ടുകൾ. ലബനനിലും ടുണീഷ്യയിലുമായി താമസിച്ച വർഷങ്ങൾക്കൊടുവിൽ 1991 ൽ സന്ധിച്ചർച്ചകളുടെ തുടക്കം. 1993ൽ ബിൽ ക്ലിന്‍റണിന്‍റെ സാന്നിധ്യത്തിൽ ഇത്ഷാക് റബീനുമായി ഒപ്പിട്ട കരാർ പലസ്തീൻ ഒരു ദേശമാണെന്ന് ലോകത്തെ കൊണ്ട് അംഗീകരിപ്പിച്ചു.

ALSO READ: ഭിന്നശേഷി വിദ്യാർഥികൾക്ക്‌ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാം

റാബിനും ഷിമോൺ പെരേസിനും ഒപ്പം സമാധാനത്തിനുള്ള നൊബേൽ അറഫാത്തിൻറെ കൈകളിലേക്ക് എത്തിക്കുകയും ചെയ്തു. കടലാസിൽ വന്ന ആ സമാധാനം തെളിഞ്ഞുകാണാത്ത വർഷങ്ങളായിരുന്നു പിന്നീടും. മരണം വരെ അതു തുടരുകയും ചെയ്തു.

2004 നവംബർ 11 നാണ് യാസർ അറാഫത്ത് മരിച്ചത്. അന്ന് കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നില്ല. എന്നാൽ ഇസ്രയേൽ അദ്ദേഹത്തെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ആരോപണമുയർന്നു. ഇതേതുടർന്ന് അൽ ജസീറ ടിവി ചാനലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ രക്തവും വസ്ത്രവും മറ്റും സ്വിറ്റ്‌സർലൻഡിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിൽ അദ്ദേഹം അവസാനം ഉപയോഗിച്ച വസ്ത്രത്തിൽ, പ്രത്യേകിച്ച് ശിരോവസ്ത്രമായ കഫിയയിൽ, റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം-210 അമിത അളവിൽ കണ്ടെത്തി. നേരത്തേ ഈ ആരോപണം ഉണ്ടായിരുന്നെങ്കിലും 2012നാണ് സ്വിസ് അന്വേഷണസംഘം ഇത് സ്ഥിരികരിച്ചത്.

അറഫാത്തിന്‍റെ മരണം വിഷാംശം ഉള്ളിൽച്ചെന്നാണെന്നും അല്ലെന്നുമുള്ള തർക്കങ്ങൾക്ക് ഇന്നും അവസാനമായിട്ടില്ല. അറഫാത്ത് തുടങ്ങിവെച്ച പോരാട്ടം പലസ്തീൻ ജനത ഇന്നും  തുടരുകയുകയാണ്.

കോ‍ഴിക്കോട് വൈകിട്ട് നാലിന് നടക്കുന്ന ഐക്യദാര്‍ഢ്യ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സരോവരം ട്രേഡ് സെൻ്ററിലെ യാസർ അറാഫത്ത് നഗറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പലസ്തീന് കേരളം നൽകുന്ന വലിയ പിന്തുണയായി പരിപാടി മാറും. റാലിയിൽ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം എം പി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, ഹജ്ജ് കമ്മിറ്റി ചെയർമാനും എ പി വിഭാഗം നേതാവുമായ സി മുഹമ്മദ് ഫൈസി, കെ എൻ എം നേതാവ് ഡോ.ഹുസൈൻ മടവൂർ, ഡോ. ഐ പി അബ്ദുസലാം, എഴുത്തുകാരായ ഡോ. എം എം ബഷീർ, യു കെ കുമാരൻ, കെ പി രാമനുണ്ണി, ഡോ. ഖദീജ മുംതാസ്, പി കെ പാറക്കടവ്, പി കെ ഗോപി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഡി.വൈ എഫ് ഐ സംസ്ഥാന പ്രസി. വി വസീഫ്, എം എൽ മാരായ ടി പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങി മത – സാമുദായിക – രാഷ്ടീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.പരിപാടിയിൽ അരലക്ഷത്തിലേറെ പേർ പങ്കെടുക്കും.

ALSO READ: വിഷ മദ്യദുരന്തം: ഹരിയാനയിൽ മരണം 19 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News