പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ സംഭവം; 8 പേര്‍ അറസ്റ്റില്‍

പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ സലീമിനെ തട്ടികൊണ്ട് പോയ കേസിലാണ് പ്രതികളെ ഒറ്റപ്പാലം പോലീസ് പിടികൂടിയത്. കാറുമായി ബന്ധപ്പെട്ട പണമിടപാടാണ് തട്ടികൊണ്ട് പോകലിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ബുധനാഴ്ചയാണ് ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ സലീമിനെ ഒരു സംഘം തട്ടികൊണ്ട് പോയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം സലീമിനെ ബലമായി കാറില്‍ പിടിച്ച് കയറ്റി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 40000 രൂപ നല്‍കിയാലെ സലീമിനെ വിട്ട് നല്‍കൂ എന്നും, അല്ലാത്ത പക്ഷം കൊന്ന് കളയുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയതായി സലീമിന്റെ ഭാര്യയാണ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പാലക്കാട് ഉണ്ടെന്ന് വിവരം ലഭിച്ചു.

Also Read: മലമ്പുഴ ഉദ്യാനം കാണാനെത്തിയയാള്‍ ഡാമില്‍ ചാടി

തുടര്‍ന്ന് പാലക്കാട് സൗത്ത് പോലീസിന്റെ സഹായത്തോടെ നടത്തിയ ഏറെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. പെരിന്തല്‍മണ്ണ സ്വദേശികളായ 8 അംഗ സംഘമാണ് തട്ടികൊണ്ട് പോകലിന് പിന്നില്‍. ഷാഹുല്‍ അമീന്‍, മുര്‍ഷിദ്, അര്‍ജുന്‍ കൃഷ്ണ , മുഹമ്മദ് ഹര്‍ഷാദ് , മുഹമ്മദ് റമീസ് , മുഹമ്മദ് ഷുക്കൂര്‍ , മുനീര്‍ ബാബു , അബ്ദുള്‍ റഹീം എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. പണം ആവശ്യപ്പെട്ട് കടത്തിക്കൊണ്ട് പോകല്‍, കൂട്ടമായി ചേര്‍ന്ന് കവര്‍ച്ച എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കാറുമായി ബന്ധപ്പെട്ട ഇടപാടിലാണ് സലീമിനെ തട്ടികൊണ്ട് പോയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

Also Read: അച്ഛനെ കാണാനെത്തി വിജയി; വൈറലായി ചിത്രങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here