കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടും സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ചും നിരന്തരപീഡനം, ഭര്‍ത്താവ് അറസ്റ്റില്‍

ഗാര്‍ഹിക പീഡനത്തിന് യുവാവ് അറസ്റ്റില്‍, തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ ശശിധരന്റെ മകന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രതീഷ് (37) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 2013 സെപ്റ്റംബര്‍ നാലിന് ആറന്മുള സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കല്‍ ജോയ് തോമസിന്റെ മകള്‍ മറിയാമ്മ മാത്യു (29) നാണ് ഭര്‍ത്താവിന്റെ നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്.

വിവാഹശേഷം രതീഷിന്റെ പാലനില്‍ക്കുന്നതില്‍ എന്ന കുടുംബവീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞുവരവേ, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു. യുവതിയ്ക്ക് ഇയാള്‍ ചെലവിന് നല്‍കാറില്ലായിരുന്നു. ഇയാളും അമ്മ ഓമനയും ചേര്‍ന്നാണ് അസഭ്യം വിളിയും മര്‍ദ്ദനവും ആരംഭിച്ചത്. തുടര്‍ന്ന്, ആദ്യകുഞ്ഞു ജനിച്ചശേഷം ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കല്‍ വീട്ടില്‍ താമസിക്കുമ്പോഴും മര്‍ദ്ദനം തുടര്‍ന്നു. മറിയാമ്മയുടെ അമ്മയ്ക്കും പ്രതികളുടെ മര്‍ദ്ദനമേറ്റിരുന്നു. നിരന്തരപീഡനങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞമാസം 14 ന് യുവതി കോയിപ്രം പോലീസിനെ സമീപിച്ച് മൊഴി നല്‍കി കേസ് എടുപ്പിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ഇരുവീടുകളിലും എത്തി വിശദമായ പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ആറന്മുള സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കുള്ള അന്വേഷണം തുടരവേ, ഇന്നലെ രാത്രി 8.10 ന് രതീഷിനെ വീടിനു സമീപത്തുനിന്നും പിടികൂടി, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന അന്വേഷണസംഘത്തില്‍ എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഓ ജോബിന്‍ ജോണ്‍ എന്നിവരാണ് ഉള്ളത്. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here