
സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമ സമരം. തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കണ്ണൂര്‍, പാലക്കാട്, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. വീടിനു മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. പോലീസിന് നേരെ കമ്പും കല്ലും വലിച്ചെറിഞ്ഞ് വലിയ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. സംയമനം പാലിച്ച പൊലീസ് 18 തവണ ജലപീരങ്കി പ്രയോഗിച്ചു.
കണ്ണൂരില്‍ ഡി എം ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആണ് അക്രമാസക്തമായത്. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പാലക്കാടും ഡി എം ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ മറവില്‍ പൊലീസിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് നടന്ന പ്രതിഷേധത്തിനിടെ കൊടികെട്ടിയ പൈപ്പ് കൊണ്ട് പൊലീസിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു. വയനാടും സമരം അക്രമാസക്തമായി. അങ്കമാലിയില്‍ മന്ത്രി വി എന്‍ വാസവൻ്റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടയാനും നിര്‍ത്തിക്കാനും ശ്രമം നടത്തി. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

