
എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്ന അധിക്ഷേപവുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണെന്ന് കെ. ഗണേഷ് ആരോപിച്ചു.
ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നത് അന്വേഷിക്കണം. കൊറോണ കാലത്തെ ഈ അറേബ്യന്‍ ജീവിതത്തിനിടയില്‍ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ
പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങള്‍ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണമെന്നും കെ. ഗണേഷ് ആരോപിച്ചു.
ദേശീയ അന്വേഷണ ഏജന്‍സികള്‍ തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. ബഹിഷ്‌ക്കരിക്കാനല്ല മറിച്ച് എമ്പുരാന്‍ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാമെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞു.
Also Read: എമ്പുരാന്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?
അതേസമയം സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോഴാണ് ഒരു പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ച്, അതില്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ രാഷ്ട്രീയ – വര്‍ഗീയ അജണ്ടകളെ തുറന്നു കാട്ടുവാന്‍ എമ്പുരാന്‍ ധൈര്യം കാട്ടിയത് ചർച്ചയായിരുന്നു.
റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്‌സ് ഓഫീസ് റെക്കോര്‍ഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായിരുന്നു എമ്പുരാൻ. മോളിവുഡിന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും ചെലവേറിയ സിനിമയായാണ് എമ്പുരാന്‍ വിലയിരുത്തപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

