‘പിന്നില്‍ റഷ്യ തന്നെ’; വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രൈന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി യുക്രൈന്‍. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ വക്താവ് മിഖൈലോ പൊഡോലിയാക് പറഞ്ഞു.

ക്രെംലിനില്‍ നടന്ന ഡ്രോണ്‍ ആക്രമണവുമായി യുക്രൈന് യാതൊരു ബന്ധവുമില്ല. യുക്രൈനെതിരെ വലിയ ആക്രമണം നടത്താന്‍ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിത്. ഒരു വര്‍ഷത്തോളമായി നടക്കുന്ന റഷ്യന്‍ അധിനിവേശത്തിന് വന്‍തിരിച്ചടി നല്‍കാന്‍ രാജ്യം തയ്യാറാണെന്നും യുക്രൈന്‍ പറഞ്ഞു.

വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു റഷ്യയുടെ ആരോപണം. പുടിനെ കൊല്ലാന്‍ പ്രസിഡന്റിന്റെ വസതിയായ ക്രെംലിനില്‍ യുക്രൈന്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും റഷ്യ ആരോപിച്ചു. യുക്രൈന്‍ വിക്ഷേപിച്ച രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവെച്ചിട്ടതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണം നടന്ന സമയത്ത് മോസ്‌കോയുടെ പുറത്തുള്ള നോവോ ഓഗര്യോവോ വസതിയിലായിരുന്നു പുടിന്‍ എന്നാണ് റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണം. ആക്രമണത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്നും ആവശ്യമായ സമയത്ത് ഈ ആക്രമണ നീക്കത്തിന് തിരിച്ചടി നല്‍കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. നേരത്തെയും ഇത്തരം ആക്രമണ- പ്രത്യാക്രമണ ആരോപണങ്ങളുമായി ഇരു രാജ്യങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റിനെതിരായ വധശ്രമ ആരോപണം ഇതാദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News