ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറില്‍ നിന്നും സോണ്‍ഡ കമ്പനിയെ ഒഴിവാക്കുന്നു

ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറില്‍ നിന്നും സോണ്‍ഡ കമ്പനിയെ ഒഴിവാക്കുന്നു. മാലിന്യ പ്ലാന്റ് ബയോമൈനിങില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സോണ്‍ഡ കമ്പനി പാലിച്ചില്ലെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. നിയമോപദേശം തേടിയതിന് ശേഷമാണ് കോര്‍പ്പറേഷന്റെ തീരുമാനം.

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റില്‍ ബയോ മൈനിങ് നടത്തുന്നതിലുണ്ടായ വീഴ്ചയും പദ്ധതി നടപ്പിലാക്കന്‍ എടുത്ത കാലതാമസവും കണക്കിലെടുത്താണ് സോണ്‍ഡ കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വേസ്റ്റ് ടു എനര്‍ജി പദ്ധതിയില്‍ നിന്നാണ് സോണ്‍ഡയെ മാറ്റിയത്. പുതിയ പദ്ധതി ബിപിസിഎല്ലിന് കൈമാറാണ് തീരുമാനം.

ബയോമൈനിങില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സോണ്‍ഡ പാലിച്ചില്ലെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് കരാറില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സോണ്‍ഡയ്ക്ക് നോട്ടീസ് നല്‍കി. പത്ത് ദിവസത്തിനകം കരാര്‍ അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.

സോണ്‍ഡ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ പത്തു ദിവസത്തിനു ശേഷം ചേരുന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവും. ഒപ്പം ബ്രഹ്‌മപുരത്ത് വിന്‍ഡ്രോ കമ്പോസ്റ്റിങിനായി ക്ഷണിച്ച ക്വട്ടേഷനും നിര്‍ത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here