
കുട്ടികളെ കുട്ടികളായി കാണാന്‍ കഴിയാത്ത, അധ്യാപകനാകാൻ ഒരു അർഹതയുമില്ലാത്ത, സർക്കാർ ശമ്പളം പറ്റുന്ന വിസ്ഡം നേതാവ് ടി കെ അഷ്റഫിനെതിരായ സസ്പെൻഷനെ വിമർശിക്കുന്ന മുസ്ലിം ലീഗുകാരെ സി എച്ച് മുഹമ്മദ് കോയയുടെ ചരിത്രം ഓർമിപ്പിച്ച് ഷുക്കൂർ വക്കീൽ. സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന 1969-ല്‍, പി കെ മന്ത്രി എന്ന കാര്‍ട്ടൂണിസ്റ്റ് ‘കുട നന്നാക്കാന്‍ ആളില്ല’ എന്ന അടിക്കുറിപ്പോടെ മന്ത്രിയുടെ ചില നടപടികളെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചു. എഴുത്തുകാരനായ, തമാശപ്രിയനായ സി എച്ച്, പികെ മന്ത്രിക്ക് നല്‍കിയ ‘സമ്മാനം’ സര്‍വീസില്‍ നിന്നും പുറത്താക്കലായിരുന്നു. രണ്ടര വര്‍ഷക്കാലം അയാളെ പുറത്തുനിര്‍ത്തി. അയാള്‍ സര്‍ക്കാരിന്റെ ഏതെങ്കിലും നടപടി നടപ്പാക്കില്ലെന്നു കുറിപ്പ് എഴുതിയിരുന്നില്ല. വെറും കാര്‍ട്ടൂണ്‍ വരച്ചതിനാണ് അയാള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വന്നത്. അവസാനം മലയാറ്റൂര്‍ രാമകൃഷ്ണന്‍ സഹായിച്ചാണ് അയാള്‍ക്ക് സര്‍വീസില്‍ തിരികെ ലഭിക്കുവാന്‍ കഴിഞ്ഞത്.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എടത്തനാട്ടുകര ടി എ എം യു പി സ്‌ക്കൂള്‍ അധ്യാപകനായ വിസ്ഡം നേതാവ് ടി കെ അഷ്‌റഫിനെ സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്യുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത് അയാള്‍ എന്തെങ്കിലും സര്‍ഗ്ഗ സൃഷ്ടി നടത്തിയതിന്റ പേരില്‍ ആയിരുന്നില്ല. മറിച്ച് സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതുകൊണ്ടാണ് എന്നു കൃത്യമായി പറയുന്നുണ്ട്.
ഈ കുറിപ്പ് എഴുതിയ ആള്‍ ഒരു സാധാരണകാരനല്ല. സര്‍വീസ് ചട്ടം ബാധകമായ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരാളാണ്. അയാള്‍ക്ക് ശമ്പളം നല്‍കുന്നത് ഒരു സെക്യുലര്‍ ഗവര്‍മെന്റ് ആണ്. മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധനുമായ അയാളുടെ ചിന്തകള്‍ക്ക് പിന്തുണയുമായി വരുന്നതു ഒരു സെക്യുലര്‍ സമൂഹത്തിനു ഗുണകരമാണോ?
അയാള്‍ക്ക് വേണ്ടി പ്രതിപക്ഷ നേതാക്കള്‍ വരിവരിയായി നിന്ന് പിന്തുണ പ്രഖ്യാപിക്കുന്നതു കാണുമ്പോള്‍ വല്ലാത്ത ഓക്കാനം വരുന്നുണ്ട്. ഒരു താലിബാനിസ്റ്റിനു വേണ്ടിയാണ് ഇങ്ങിനെ വരിവരിയായി വന്നു നില്‍ക്കുന്നതെന്നു മറന്നു പോകരുത്. തീ കൊണ്ടാണ് തല ചൊറിയുന്നത്. കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ഒരാളെ സര്‍വീസില്‍ നിന്നു പുറത്താക്കിയവരുടെ പിന്‍മുറക്കാരാണ് ഒരു താലിബാനിക്കു വേണ്ടി മുറ വിളികൂട്ടുന്നത് എന്നു കൂടി വെറുതെ ഓര്‍ക്കാമെന്നും ഷുക്കൂർ വക്കീൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here