വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാർ നിലപാട് തന്നെയാണ് മുസ്ലീം ലീഗ് നിലപാടെന്ന് വ്യക്തമാക്കിയ പാണക്കാട് ശിഹാബ് അലി തങ്ങൾ യഥാർഥത്തിൽ ബിജെപി നിലപാടിനൊപ്പമാണെന്ന് പി രാജീവ്. വഖഫ് നിയമം എന്താണോ അതുതന്നെയാണ് നിയമം എന്ന് ആധികാരികമായി തങ്ങൾ പ്രഖ്യാപിച്ചുവെന്നും പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ മാറിയപ്പോൾ തന്നെ ബോർഡ് ചെയർമാൻ രാജിവെയ്ക്കേണ്ടതായിരുന്നുവെന്ന യു ഡി എഫ് നേതക്കളുടെ വാദത്തിനും അദ്ദേഹം മറുപടി പറയുന്നു.
ബോർഡ് എങ്ങനെ രൂപീകരിക്കുന്നുവെന്നതല്ല, നിയമം എന്തുപറയുന്നുവെന്നതാണ് വ്യവസ്ഥയെന്നത് പ്രാഥമിക ധാരണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമുസ്ലിമിനെ ഉൾപ്പെടുത്താത്തതുകൊണ്ട് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി പ്രഖ്യാപിക്കാതെ തറവാട്ടിൽ നിന്നും ചെയർമാൻ ഉണ്ടാകില്ലെന്ന് ലീഗിനറിയാമെന്നും അതുതന്നെയാണ് യഥാർത്ഥ പ്രശ്‌നമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
വീണ്ടും വഖഫിനെപ്പറ്റി തന്നെ,
അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ ബോർഡിൽ ഉപ്പെടുത്തണമെന്ന് വ്യവസ്ഥചെയ്യുന്ന വഖഫ് നിയമം പൂർണ്ണമായും അനുസരിച്ചുകൊണ്ട് ബോർഡ് പുന:സംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും യു ഡി എഫ് സർക്കാർ സ്വീകരിച്ച നിലപാട് മുസ്ലിംലിഗിന്റെ നിലപാട് തന്നെയാണെന്ന് ആ പാർടിയുടെ സംസ്ഥാനഅധ്യക്ഷൻ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞതോടെ കാര്യങ്ങൾ പകൽപോലെ വ്യക്തമായി. അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ സംബന്ധിച്ച വിഷയം സുപ്രീംകോടതിയിലാണല്ലോയെന്ന് അദ്ദേഹം ആദ്യം പറഞ്ഞപ്പോൾ കരുതിയത് നേരത്തെ ലിഗ് സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുമെന്നായിരുന്നു. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതുകൊണ്ടാണ് തമിഴ്നാടും കേരളവും അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കാതെ രണ്ട് ഒഴിവിട്ടതെന്നും അന്തിമവിധി വരുന്നതുവരെ തത് സ്ഥിതി തുടരാൻ അനുവദിക്കണമെന്നുമായിരുന്നില്ലേ കേരളം ആവശ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ, വഖഫ് നിയമം എന്താണോ അതുതന്നെയാണ് നിയമം എന്ന് ആധികാരികമായി തങ്ങൾ പ്രഖ്യാപിച്ചു. സുപ്രീംകോടതിവിധിക്ക് കാത്തുനിൽക്കാതെ ഇസ്ലാമികവിശ്വാസം അനുസരിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അമുസ്ലിമിനെ ചുമതലപ്പെടുത്തുന്നതിന് എതിർപ്പില്ലെന്ന് കോടതിയിൽ പറഞ്ഞ സർക്കാർ നിലപാട് തന്നെയാണ് മുസ്ലിംലിഗ് നിലപാടെന്ന് വ്യക്തമാക്കിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യഥാർത്ഥത്തിൽ ബിജെപി നിലപാടിനൊപ്പം നിൽക്കുകയാണ് ചെയ്യുന്നത്.
ചില യുഡിഎഫ് നേതാക്കൾ പറയുന്നത് സർക്കാർ മാറിയപ്പോൾ തന്നെ ബോർഡ് ചെയർമാൻ രാജിവെയ്ക്കേണ്ടതായിരുന്നുവെന്നാണ്. വകുപ്പ്മന്ത്രിയും ഇവരും പറയുന്ന ന്യായം കൗതുകകരമാണ്. ഇപ്പോൾ നാമനിർദ്ദേശംചെയ്ത് സർക്കാർ രൂപീകരിക്കുന്ന ബോർഡ് ആയതുകൊണ്ട് സർക്കാരിന്റെ പ്രീതിയില്ലാതായാൽ പിരിച്ചുവിടാമെന്ന വാദമാണ് ഇവർ പറയുന്നത്. ബോർഡ് എങ്ങനെ രൂപീകരിക്കുന്നുവെന്നതല്ല, നിയമം എന്തുപറയുന്നുവെന്നതാണ് വ്യവസ്ഥയെന്നത് പ്രാഥമിക ധാരണയാണ്. നിയമത്തിലെ 15 -ാം വകുപ്പ് പ്രകാരം അംഗങ്ങളെ നാമനിർദ്ദേശംചെയ്താൽ അവർക്ക് അഞ്ചുവർഷംവരെ തുടരാം. സർക്കാർ മാറിയെന്നതുകൊണ്ട് അവർ അയോഗ്യരാവില്ല. ഏതെല്ലാം കാരണങ്ങൾകൊണ്ടാണ് അയോഗ്യതയെന്ന് വകുപ്പ് 16 വ്യക്തമാക്കുന്നുണ്ട്. അതിൽ നേരത്തെയുണ്ടായിരുന്ന നിയമത്തിലെ വകുപ്പ് 16 ൽ നിന്നും ഒരു വ്യത്യാസം മാത്രമേയുള്ളു. നേരത്തെ മുസ്ലിം അല്ലെന്നത് അയോഗ്യതയാകുമായിരുന്നു. ഇപ്പോൾ അത് ഒഴിവാക്കി. 14(1) (c) പ്രകാരം 4 പേരൊഴികെ ബാക്കി 7 പേരും അമുസ്ലിം ആയാലും പുതിയ നിയമത്തിൽ അയോഗ്യതയില്ല. ഇതുവല്ലതും മുസ്ലിംലിഗിഗെ അലട്ടുന്നുണ്ടോ? പത്തുവർഷം നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചത് സമുദായ താൽപര്യം ഹിന്ദുത്വക്ക് അടിയറവെച്ചും സ്വന്തക്കാരുടെ അധികാരം ഉറപ്പിക്കുമെന്നത് മാത്രമാണ്.
ഇനി ലീഗ് മന്ത്രി പറയുന്നതുപോലെ ചെയർമാനെയും ബോർഡിനെയും ഇഷ്ടമുള്ളതുപോലെ പിരിച്ചുവിടാൻ അധികാരം നിയമം നൽകുന്നുണ്ടോ? 1995ലെ നിയമത്തിലെ വകുപ്പ് 20 ആണ് ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ളത്. ഇതിൽ വള്ളിപ്പുള്ളി വ്യത്യാസമില്ലാതെയാണ് പുതിയ നിയമത്തിലെ വകുപ്പ് 20 ആയി നിലനിർത്തിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള ബോർഡാണെങ്കിലും നാമനിർദ്ദേശംചെയ്യപ്പെട്ട ബോർഡാണെങ്കിലും പുറത്താക്കാനുള്ള വ്യവസ്ഥകൾ ഒന്നുതന്നെയെന്ന് ചുരുക്കം. എന്നാൽ, നേരത്തെയുള്ള നിയമത്തിൽ, ചെയർമാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാനായി വകുപ്പ് 20 എ ഉണ്ടായിരുന്നു. എന്നാൽ, പുതിയ നിയമം ആ വകുപ്പ് എടുത്തുകളഞ്ഞു. എങ്ങനെയെങ്കിലും ഭൂരിപക്ഷം ഒപ്പിക്കാൻ നോക്കിയാലും ചെയർമാനെ തൊടാൻ പറ്റില്ലെന്ന് ചുരുക്കം. അതുകൊണ്ടാണ് അമുസ്ലിമിനെ ഉൾപ്പെടുത്താത്തതുകൊണ്ട് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി പ്രഖ്യാപിക്കാതെ തറവാട്ടിൽ നിന്നും ചെയർമാൻ ഉണ്ടാകില്ലെന്ന് ലീഗിനറിയാം. അതുതന്നെയാണ് യഥാർത്ഥ പ്രശ്‌നം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here