താൻ വ്യക്തിഗത ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെ സി വേണുഗോപാലിനെതിരെയുളള ഒരു ഒളിയമ്പാണ് വി ഡി സതീശൻ്റെ പ്രതികരണം. 2021ൽ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമ്പോൾ പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ സമയം കളയാതിരുന്നതാണ് മുന്നണിയെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസ് കോൺക്ലേവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉടലെടുത്തിരുന്നു. കെ സി വേണുഗോപാൽ പക്ഷവും ചെന്നിത്തല പക്ഷവും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. നീണ്ട 10 ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയാണ് ആദ്യം രേഖപ്പെടുത്തിയത്. മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന അദ്ധേഹത്തെ പിന്നീട് അനുനയിപ്പിച്ച് മന്ത്രിസഭയിൽ ചേർക്കുകയായിരുന്നു. കോൺഗ്രസിൻ്റെ ഗ്രൂപ്പുപോര് പലസാഹചര്യങ്ങളിലും മുന്നണിയെ പ്രതിസന്ധിയിലാക്കാറുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here