കേന്ദ്ര വിദ്യാഭ്യസാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയ്ക്ക് പിന്നാലെ തന്റെ രാജിക്കാര്യം കൂടി പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച് മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. രാജി സമർപ്പിച്ച് ഏഴു വർഷമായിട്ടും രാജി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഫേസ്ബുക്ക് കുറിപ്പുമായി കണ്ണൻ ഗോപിനാഥൻ രംഗത്ത് വന്നത്.
കശ്മീരിലെ ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി 2019ലാണ് കണ്ണൻ ഗോപിനാഥൻ ഐ.എ.എസ് പദവിയിൽനിന്ന് രാജിവെച്ചത്. എന്നാൽ, ഇത്രകാലമായിട്ടും രാജി സ്വീകരിക്കാതെ കേന്ദ്ര സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. 2012 ബാച്ച് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനെതിരെയുള്ള കേന്ദ്രത്തിൻ്റെ നീക്കം പകപോക്കലാണെന്നും കണ്ണൻ കുറ്റപ്പെടുത്തിയിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച 1958ലെ ചട്ടങ്ങൾ പ്രകാരം, ഒരു ഉദ്യോഗസ്ഥൻ രാജി സമർപ്പിച്ചാൽ അത് ഉടൻ സ്വീകരിക്കണമെന്നോ നിരസിക്കണമെന്നോ ഉള്ള കൃത്യമായ സമയപരിധി നിയമത്തിൽ പറയുന്നില്ല. സാധാരണഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
കണ്ണൻ ഗോപിനാഥ് അരുണാചൽ പ്രദേശ്-ഗോവ-മിസോറാം-യൂനിയൻ ടെറിട്ടറീസ് കേഡറിലായതിനാ അദ്ദേഹത്തിന്റെറെ ഫയൽ നിലവിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം, രാജി അംഗീകരിക്കുന്നത് വരെ അദ്ദേഹം ഒരു സർക്കാർ ജീവനക്കാരനായി തുടരും.
2014ൽ ഭേദഗതി ചെയ്‌ത പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നിഷ്‌പക്ഷത പാലിക്കണം. നിലവിൽ കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കുന്ന കണ്ണൻ ഗോപിനാഥൻ, സാങ്കേതികമായി ഇപ്പോഴും സർവിസിലുള്ള ആളാണ്.
ഇത്തരം അന്വേഷണങ്ങളോ കേസുകളോ നിലവിലുണ്ടെങ്കിൽ രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അനുമതിയില്ലാതെ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ രാജി അംഗീകരിക്കാറില്ല എന്നതാണ് കീഴ്വഴക്കം.
മുമ്പ്, കശ്മീർ വിഷയത്തിൽ തന്നെ രാജി നൽകിയ ഷാ ഫൈസൽ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പിന്നീട് രാഷ്ട്രീയത്തിൽ പരാജയപ്പെട്ട് സർവിസിലേക്ക് മടങ്ങിയ ചരിത്രമുണ്ട്. ഷാ ഫൈസലിന്റെ രാജി വർഷങ്ങളോളം തീർപ്പാക്കാതെ ഇരുന്നതിനാൽ അദ്ദേഹത്തിന് തിരികെ വരാൻ എളുപ്പമായി.
എന്നാൽ, കണ്ണൻ ഗോപിനാഥൻ്റെ കാര്യത്തിൽ സർക്കാർ വിപരീത നിലപാടാണ് സ്വീകരിക്കുന്നത്. രാജി അംഗീകരിക്കാത്തതിലൂടെ സർവിസിലേക്കും രാഷ്ട്രീയത്തിലേക്കും കടക്കാനാവാത്ത വിധം അദ്ദേഹത്തെ വഴിമുട്ടിയ അവസ്ഥയിൽ നിർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ഇത് പച്ചയായ വേട്ടയാടലെന്ന് കണ്ണൻ ഗോപിനാഥ് തുറന്നടിച്ചിരുന്നു.
ആർ.ടി.ഐ കണക്കുകൾ പ്രകാരം 2010ന് ശേഷം 31 ഐ.എ.എസ് ഉദ്യോഗസ്ഥർ രാജിവെച്ചിട്ടുണ്ട്. ഇതിൽ പലരും ബി.ജെ.പിയിലും മറ്റു പാർട്ടികളിലും ചേർന്ന് മന്ത്രിമാരാകുകയും ചെയ്‌തു. ഒ.പി ചൗധരി, അശ്വിനി വൈഷ്‌ണവ് തുടങ്ങിയവർ ഇതിന് ഉദാഹരണങ്ങളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here