ജന്തർ മന്തറിലെ സിജെപി സമരം: ചരിത്രവിജയവും ഇടതുപക്ഷത്തിന്റെ പോരാട്ടവഴികളും ഓർമിപ്പിച്ച് എഎ റഹീം എംപി

aa rahim mp

ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ദില്ലി ജന്തർ മന്തറിലെ വിദ്യാർഥി സമരം. ആഴ്ചകളോളം നീണ്ടു നിന്ന സമരം വിജയകരമായ ഒരു പരിസമാപ്തിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. എന്നാൽ ഈ സമരത്തിലെ ഇടതുപക്ഷ നേതാക്കളുടെ പങ്ക് ഒരിക്കലും അവ​ഗണിക്കാൻ കഴിയുന്നതല്ല. എന്നാൽ ഇടതുപക്ഷത്തിനെതിരെ ഉയർന്നുവരുന്ന ആക്ഷേപത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഎ റഹീം എംപി.

സമരം അവസാനിച്ചെന്നും സമരക്കാരുടെ ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വിജയത്തിനിടയിലും ഈ സമരത്തിൽ ഇടതുപക്ഷത്തിന് എന്താണ് പങ്കെന്ന് ചോദിച്ചു വരുന്നവരുണ്ടെന്നും , ഈ സമരം സസൂക്ഷ്മം വീക്ഷിക്കുന്ന ഏതൊരാൾക്കും അത് മനസിലാകുമെന്നും റഹീം എംപി പറഞ്ഞു.

എഎ റഹീം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റി​ന്റെ പൂർണരൂപം

ജന്തർമന്തറിലെ സിജെപി സമരം: ചരിത്രവിജയവും ഇടതുപക്ഷത്തിന്റെ പോരാട്ടവഴികളും.

സമരം അവസാനിച്ചു.സമരക്കാരുടെ ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ആഴ്ചകൾ നീണ്ടുനിന്ന വീറുറ്റൊരു പ്രക്ഷോഭ സമരം വിജയപൂർണമായ പരിസമാപ്തിയിൽ എത്തിച്ചേർന്നിരിക്കുന്നു. ‘കോക്രോച് ജനതാ പാർട്ടി’ എന്ന കൂട്ടായ്മ തുടങ്ങിവെച്ച്, കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ ഇന്ത്യയിലെ വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുത്ത ഈ സമരം ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രങ്ങളെത്തന്നെ വിറപ്പിച്ചു.

എന്നാൽ, ഈ വിജയത്തിനിടയിലും “ഈ സമരത്തിൽ ഞങ്ങൾക്ക് എന്ത് പങ്ക്?” എന്ന് ചോദ്യമുയർത്തി പ്രചാരണം നടത്തുന്ന ചിലരുണ്ട്.
SFI- യ്ക്കും AISF നും പേരെടുത്ത് നന്ദി പറഞ്ഞ സിജെപി വക്താവ് അശുതോഷ് റാങ്കയുടെ ട്വീറ്റ്‌ അത്തരം പ്രചാരണങ്ങൾക്കുള്ള മറുപടിയാണ്. എങ്കിലും ചില വസ്തുതകൾ ചൂണ്ടിക്കാട്ടാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.സിജെപിയുടെ സമരഭൂമികയിലേക്ക് നേരിട്ടെത്തിയ, ഈ സമരം സസൂക്ഷ്മം വീക്ഷിച്ചിരുന്ന ഒരാളും ഈ സമരത്തിൽ ഇടതുപക്ഷത്തിന് എന്ത് പങ്ക് എന്നൊരു ചോദ്യം ഉയർത്തില്ല എന്നതാണ് യാഥാർത്ഥ്യം.

Also Read: ‘നുണയുടെ പര്യായം മനോരമ’; പോസ്റ്റ് പങ്കുവെച്ച് സഞ്ജീവ് പി. എസ്

സിജെപി സമരം ആരംഭിച്ചഘട്ടം മുതൽ തന്നെ എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്എ എന്നീ ഇടത് വിദ്യാർത്ഥി സംഘടനകൾ സമരത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്നു. രാജ്യത്തെ മുഴുവൻ വിദ്യാർത്ഥി സംഘടനകൾക്കും സിജെപി പിന്തുണ അഭ്യർത്ഥിച്ച് കത്ത് നൽകിയിരുന്നു. ഇടത് വിദ്യാർത്ഥി സംഘടനകൾ ഒഴികെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പിന്തുണ നൽകിയതേയില്ല. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ NSU-വിന്റെ അസാന്നിധ്യത്തെ ഈ സന്ദർഭത്തിൽ സൂചിപ്പിക്കാതെ പോകാൻ കഴിയില്ല.എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ ഒയ്ഷി ഘോഷ് തുടങ്ങി ഇടതു വിദ്യാർത്ഥി സംഘടനകളുടെ ദേശീയ മുഖങ്ങളെല്ലാം ആദ്യദിനം മുതൽ തന്നെ സമരവേദിയിൽ സജീവമായിരുന്നു.
സിപിഐ(എം) ജനറൽ സെക്രട്ടറി സഖാവ് എം. എ. ബേബി, സിപിഎമ്മിന്റെ മുതിർന്ന നേതാവ് സഖാവ് വൃന്ദാ കാരാട്ട്, പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കൾ ആർ. അരുൺകുമാർ, ജിതേന്ദ്ര ചൗധരി, മുഹമ്മദ് സലിം, അമ്രാ റാം എംപി, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ. കെ. ശൈലജ ടീച്ചർ, ഡോ. റ്റി എം തോമസ് ഐസക്, പി കെ ശ്രീമതി ടീച്ചർ, എളമരം കരീം, പി. രാജീവ്, കെ. എൻ. ബാലഗോപാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും എംപിമാരുമായ സഖാക്കൾ കെ. രാധാകൃഷ്ണൻ, ഡോ. ജോൺ ബ്രിട്ടാസ്, കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ഞാനും ഡോ. വി. ശിവദാസനും, സു. വെങ്കിടേശനും, ആർ. സച്ചിദാനന്ദൻ തുടങ്ങിയ പാർട്ടിയുടെ പാർലമെന്റ് അംഗങ്ങൾ അടക്കമുള്ള നേതാക്കളെല്ലാം നിരവധി തവണ സമരവേദിയിലേക്ക് നേരിട്ടെത്തി.

സമരവേദിയിൽ പോലീസ് അതിക്രമം ഉണ്ടായ ഘട്ടങ്ങളിലെല്ലാം സഖാക്കൾ എം. എ. ബേബിയും, വൃന്ദാ കാരാട്ടും, ആർ. അരുൺകുമാറും മുൻനിരയിൽ നിന്ന് പ്രതിരോധം തീർത്തു.സമരവേദിയിൽ പോലീസ് അതിക്രമം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികളുടെ മുഴുവൻ പാർലമെന്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ പാർലമെന്റിൽ നിന്നും ജന്തർമന്തറിലേക്ക് നടത്തിയ മാർച്ച് ഈ ഘട്ടത്തിൽ പ്രത്യേകം എടുത്തുപറയണം. പോലീസ് അതിക്രമത്തിനെതിരായി ആദ്യമായി പ്രതിരോധം തീർത്ത പാർലമെന്റ് അംഗങ്ങളുടെ സംഘം ഞങ്ങളുടേതായിരുന്നു.

സിപിഎമ്മിന്റെ പാർലമെന്റ് അംഗങ്ങൾ അടക്കമുള്ള മുഴുവൻ ഇടത് എംപിമാരും ഡൽഹിയിൽ കേന്ദ്രീകരിച്ച് സമരത്തിന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയായിരുന്നു. കർഷക സമരത്തിനും, പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങൾക്കും പിന്തുണ നൽകിയതുപോലെ, രാജ്യത്തെ ജനവിരുദ്ധ ഏകാധിപത്യ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഊർജ്ജമാകുക എന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു.
അപ്പോഴും, ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരാളും ഒരു തവണ പോലും സിജെപിയുടെ സമരവേദിയിലേക്ക് എത്താതിരുന്നതും പിന്തുണ നൽകാതിരുന്നതും ഈ ഘട്ടത്തിൽ എടുത്തു പറയേണ്ടതാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News