ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി (65) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 13 വയസുള്ള ശിവൻകുട്ടിയുടെ കൊച്ചുമകൾ ഉൾപ്പെടെ നാലുപോരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വയോധികൻ മോശമായി പെരുമാറിയെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥിരീകരണം. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകൻ കൂട്ടുകാരുമായി എത്തി കൊലപാതകം നടത്തിയതെന്ന് ആലപ്പുഴ എസ് പി വിഷ്ണു പ്രദീപ് ടി. കെ മാധ്യമങ്ങളോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ പ്രതികൾ കണ്ടെത്തിയത് സിനിമകളിൽ നിന്നാണെന്നും ലഹരി ഉപയോഗം നടന്നോ എന്ന് പരിശോധിക്കുമെന്നും കുടുംബപ്രശ്നങ്ങൾ കുട്ടിയെ ബാധിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമാണെന്നും പ്രതികളിൽ ഒരാൾക്ക് പെൺകുട്ടിയുമായി സൗഹൃദം ഉണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്ത് കൂട്ടാകാരായ രണ്ടു പേരുമായി ചേർന്ന് കൊലപാതകം നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തിൽ തന്നെ കുട്ടിയെ സംശയിച്ചിരുന്നുവെന്നും കൊല്ലപ്പെട്ടയാൾ തന്നെ ബാഡ് ടച്ച് ചെയ്തെന്ന് പെൺകുട്ടി ആൺ സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും എസ് പി പറഞ്ഞു. മുൻ വൈരാഗ്യമാണ് കൊലപാതത്തിന് കാരണമെന്നാണ് പൊലീസ് സ്ഥിരീകരണം. കൃത്യം നടത്തിയവർ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികളും ഒരാൾ പ്ലസ് വണിൽ പഠിത്തം നിർത്തിയ ആളുമാണ്.
ശിവൻകുട്ടിയുടെ മരണം കൊലപാതകമെന്ന് ആദ്യം തന്നെ മനസിലായെന്നും അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചെന്നും പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ പിന്നിൽ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നുവെന്നും 13 വയസുകാരിയെ ആദ്യം തന്നെ സംശയിച്ചിരുന്നുവെന്നും എസ് പി പറഞ്ഞു. പിന്നീടാണ് കാമുകൻ ഉൾപ്പടെ ഉള്ളവരെ വിളിച്ചു വരുത്തി എന്ന് തെളിഞ്ഞത്.
അതേസമയം, കൊലപാതകം സ്വർണ്ണവും പണവും അപഹാരിക്കാനെന്ന വിവരവും പുറത്തുവരുന്നുണ്ട്. പ്രതികൾ ഓഗസ്റ്റ് 15 ന് തന്നെ കരുവാറ്റയിൽ എത്തി. കൊല വിഡിയോ കോളിൽ ശിവൻകുട്ടിയുടെ കൊച്ചുമകൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. കൊലപാതകം നടന്നതും 15 ന് രാത്രി തന്നെ. വയോധികൻ മോശമായി പെരുമാറി എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ മോഷ്ടിച്ചെടുത്ത സ്വർണത്തിൽ മോതിരം മാത്രമാണ് 16,000 രൂപയ്ക്ക് വിറ്റതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here