കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളും വാഗ്ദാനങ്ങളും വൈകുന്നതിനെതിരെ തിരുവോണ നാളിൽ പട്ടിണി സമരത്തിനൊരുങ്ങി ഇരകളുടെ കുടുംബവും ധീവരസഭയും. നീണ്ടകര പുത്തൻതുറ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികളാണ് കടലിൽ വള്ളം മുങ്ങി മരണപ്പെട്ടത്. ഇതിൽ രണ്ടുപേരുടെ മൃതദേഹം ലഭിച്ചെങ്കിലും ഗൗതം കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഫലം കാണാത്തതിനെത്തുടർന്ന് അമ്മയുടെ പോരാട്ടം 25 ദിവസം പിന്നിടുകയാണ്. സ്വന്തം വീടും വസ്തുവും വിറ്റും കടം വാങ്ങിയുമാണ് ഈ കുടുംബം വള്ളം വാങ്ങിയിരുന്നത്.
ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അടിയന്തര ധനസഹായങ്ങളോ ആനുകൂല്യങ്ങളോ ഒന്നും തന്നെ ഈ കുടുംബത്തിന് ലഭ്യമായിട്ടില്ലെന്ന് കുടുംബാംഗമായ രേഷ്മ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവും ഈ വീട് സന്ദർശിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ ശേഷിക്കുന്ന കുട്ടിക്ക് സർക്കാർ ജോലി (കെ.എം.എം.എൽ.-ൽ ജോലി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു) നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ ഈ കുട്ടിയെ വീണ്ടും കടലിലേക്ക് അയക്കാൻ കുടുംബത്തിന് സാധിക്കുകയുമില്ല.
കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മാന്നാറിലും പത്തനംതിട്ടയിലും സ്വന്തം വള്ളങ്ങളുമായി പോയി രക്ഷാപ്രവർത്തനം നടത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. അന്ന് പ്രളയബാധിതർക്ക് വേഗത്തിൽ ധനസഹായ പാക്കേജുകൾ (മരിച്ചവർക്ക് 10 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും) പ്രഖ്യാപിച്ച സർക്കാർ, ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി കടലിൽ 10 മത്സ്യത്തൊഴിലാളികളെ നഷ്ടപ്പെട്ടിട്ടും അവരെ പൂർണ്ണമായി അവഗണിക്കുകയാണെന്ന് ധീവരസഭ കുറ്റപ്പെടുത്തുന്നു. ഈ ഓണക്കാലത്ത് ബോണസും മറ്റ് ജനക്ഷേമ പദ്ധതികളും പ്രഖ്യാപിക്കാൻ അടിയന്തര കാബിനറ്റ് യോഗം ചേർന്ന സർക്കാർ, മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഒരു ആനുകൂല്യവും പ്രഖ്യാപിച്ചില്ല. കൂടാതെ പ്രതികൂല കാലാവസ്ഥ കാരണം മത്സ്യബന്ധന നിരോധനം നിലനിൽക്കുന്നതിനാൽ പട്ടിണിയിലായ തീരദേശത്തിന് പഞ്ഞമാസത്തെ ധനസഹായം പോലും ഇതുവരെ സർക്കാർ വിതരണം ചെയ്തിട്ടില്ല.
ഓണാഘോഷങ്ങൾ ഒഴിവാക്കി തിരുവോണ നാളിൽ കൊല്ലം കളക്ടറേറ്റിന് മുന്നിൽ രേഷ്മയോടൊപ്പം ധീവരസഭയും സഭയുടെ കരേസവാ സമിതിയുടെ (132-ാം ശാഖ) പ്രതിനിധികളും ചേർന്ന് പട്ടിണി സമരം നടത്തും. ധീവരസഭ തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം ഇതിനോടകം തന്നെ ഈ കുടുംബത്തിന് എത്തിച്ചിട്ടുണ്ടെന്നും പൊതുസമൂഹം ഈ അനീതിക്കെതിരെ പ്രതികരിക്കണമെന്നും ധീവരസഭ ജില്ലാ പ്രസിഡന്റ് രാജു ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here