ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിലുണ്ടായ കാട്ടുതീയിൽ നിന്ന് പൊള്ളലേറ്റ ഒരു കൊച്ചു എലിയെ രക്ഷപ്പെടുത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം ആണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. കിംഗ്സ് സട്ടണിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെ ഉണ്ടായ തീപിടുത്തത്തിനിടെയാണ് ഈ ഹൃദയസ്പർശിയായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോകളും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.
ടൗസെസ്റ്റർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തീ അണച്ച ശേഷം കരിഞ്ഞുപോയ പ്രദേശം പരിശോധിക്കുമ്പോഴാണ് ചാരത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ പിടയുന്ന എലിയെ കണ്ടെത്തിയത്. തീയുടെ കഠിനമായ ചൂടിൽ എലിയുടെ ശരീരത്തിലും രോമങ്ങളിലും കാര്യമായി പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന എലിയെ ഉദ്യോഗസ്ഥർ ഉടൻ തന്നെ കയ്യിലെടുക്കുകയും അതിന് ആവശ്യമായ തണലും കുടിക്കാൻ വെള്ളവും നൽകുകയും ചെയ്തു.
ALSO READ: തുടർച്ചയായ 21-ാം തവണയും സാമ്പത്തിക വളർച്ച രേഖപ്പെടുത്തി വെനിസ്വേല

തുടർന്ന് നടത്തിയ തിരച്ചിലിൽ അടുത്തുള്ള കുറ്റിച്ചെടിക്കിടയിൽ നിന്ന് മറ്റ് എലികളെയും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. പരിശോധനകൾക്ക് ശേഷം എലിയെയും കൂട്ടരേയും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. കാട്ടുതീ വന്യജീവികൾക്കും പരിസ്ഥിതിക്കും വലിയ ആഘാതം സൃഷ്ടിക്കുമെന്നും, നിലവിലെ ഉണങ്ങിയ കാലാവസ്ഥയിൽ ആരും തുറസായ സ്ഥലങ്ങളിൽ തീ കത്തിക്കരുതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here