ബിജെപിക്ക് ഉപദേശം നൽകുന്ന വകുപ്പായി കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മാറിയെന്ന് മുൻ മന്ത്രി പി രാജീവ്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം ബിജെപി കൗൺസിലർ സുഗതന് ആറുമാസത്തെ അവധി അനുവദിച്ച മേയറുടെ നപടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിൻ്റെ സർക്കുലറും അവധി അനുവദിക്കുന്നതിന് കാരണമായി എന്ന് മേയർ വി വി രാജേഷ് പറഞ്ഞിരുന്നു.
ബിജെപിക്ക് കോർപ്പറേഷൻ കൗൺസിൽ നിലനിർത്താൻ ഒത്താശ ചെയ്യുന്ന സംവിധാനമായി സർക്കാർ മാറിയെന്ന് പി രാജീവ് വിമർശിച്ചു. ജയിലിൽ കിടക്കുന്ന പ്രതി പരോളിന് വേണ്ടി അപേക്ഷിക്കുന്നു. കോർപ്പറേഷൻ തീരുമാനിച്ചാൽ നിങ്ങളുടെ അംഗത്വം നഷ്ടപ്പെടില്ല എന്ന് ആഭ്യന്തര വകുപ്പ് തന്നെ മറുപടി നൽകുന്നു.
ഏതു നിയമമാണ് ആഭ്യന്തരവകുപ്പിന് ഈ നിർദ്ദേശം നൽകാൻ അധികാരം നൽകുന്നത്?മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയാതെ ഒരു സെക്രട്ടറി തന്റെ വകുപ്പിന്റെ അധികാര പരിധിയില്ലാത്ത അധികാരം ഉപയോഗിച്ച് ബിജെപി കൗൺസിൽ നിലനിർത്താൻ ശ്രമിക്കുമോ എന്നും പി രാജീവ് ചോദിച്ചു. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യം ചെയ്തു നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കാത്ത യു ഡി എഫ് സർക്കാരിന്റെ നിലപാടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുഗതന് ജയിൽ സൂപ്രണ്ട് വഴിയാണ് അവധി അപേക്ഷ കിട്ടിയത് എന്ന് വി വി രാജേഷ് പറഞ്ഞത്. യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ നേർക്കാഴ്ച കൂടിയാണ് ഇതിലൂടെ വെളിവായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here