തൃശൂർ മാളയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാർ മരുന്ന് മാറി നൽകിയതിനെ തുടർന്ന് 35 ദിവസം പ്രായമുള്ള കുഞ്ഞ് സ്വകാര്യ ആശ്രുപത്രി ഐസിയുവിൽ. മാനാത്ത് വീട്ടിൽ മനു–അദ്രിക ദമ്പതികളുടെ കുഞ്ഞാണ് എറണാകുളം അമൃത ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത്. പനി ബാധിച്ചതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഡോക്ടറെ വീട്ടിൽ പോയി കാണിച്ച ശേഷം ഡോക്ടർ നൽകിയ പ്രിസ്ക്രിപ്ഷനുമായി മനു അഷ്ടമിച്ചിറയിലെ മാള ബ്ലോക്ക് ടൗൺ സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങുകയായിരുന്നു. എന്നാൽ ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം മുതിർന്നവർക്ക് നൽകുന്ന മരുന്നാണ് നൽകിയത്.
മരുന്ന് വാങ്ങുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്ന് മനു ജീവനക്കാരിയോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും മരുന്ന് വായിലൂടെ കഴിക്കാനുള്ളതാണെന്ന് ജീവനക്കാരി ഉറപ്പിച്ചു പറഞ്ഞതായും മനു ആരോപിക്കുന്നു. തുടർന്ന് വീട്ടിലെത്തിയ മനു കുഞ്ഞിന് മരുന്ന് നൽകി. അൽപ്പസമയത്തിനുശേഷം കുട്ടിയെ പരിശോധിച്ച ഡോക്ടർ മനുവിനെ ഫോണിൽ ബന്ധപ്പെട്ട് മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് മാറി നൽകിയതായി അറിയിച്ചതായാണ് കുടുംബത്തിന്റെ വിശദീകരണം. തുടർന്നാണ് കുഞ്ഞിന്റെ ആരോഗ്യനില മോശമാകുന്നത്. ആശുപത്രിയിൽ എത്തുകയും പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചതായും, ശരീരം വിറച്ചിരുന്നതായും കണ്ടെത്തി.
തുടർന്ന് കുഞ്ഞിനെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തെങ്കിലും കുഞ്ഞ് നിലവിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം, മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയെ സംരക്ഷിക്കുന്നതിനായി ബാങ്ക് സെക്രട്ടറിയടക്കമുള്ളവർ തങ്ങളെ ബന്ധപ്പെട്ട് സ്വാധീനിക്കാൻ ശ്രമിക്കുന്നതായും മനു ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here