പി എം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാർലമെന്റിൽ കോൺഗ്രസ് എംപിമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ നിന്ന് തന്നെ മുഖ്യമന്ത്രി വി ഡി സതീശൻ ആവർത്തിച്ച് കള്ളം പറയുകയാണെന്ന് വ്യക്തമായി ഇരിക്കുകയാണ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു സ്കൂൾ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നുള്ളത് കേന്ദ്രമന്ത്രിയുടെ കോൺഗ്രസ് എംപിമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ നിന്നും വ്യക്തമായി കഴിഞ്ഞു. പി എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്ത തമിഴ്നാടിനും കേരളത്തിനും ലഭിച്ചത് എസ് എസ് കെ ഫണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനെ പിഎം ശ്രീയുടെ അക്കൗണ്ടിൽപ്പെടുത്തി സംസ്ഥാന സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
പി എം ശ്രീ പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ഏഴുമാസം മാത്രമാണ് ഉള്ളത്. പിഎം ശ്രീയുമായി ബന്ധപ്പെട്ട നിരവധി കടമ്പകൾ ഉണ്ട്. എന്നാൽ ഇതൊന്നും ന്നെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പഠിച്ചിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിയുമ്പോൾ പദ്ധതിക്ക് മൂന്നുമാസത്തെ ആയുസ്സ് മാത്രമാകും ഉണ്ടാവുക. ഇതോടെ നിലവിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ മാത്രമാകും പദ്ധതിയിൽ ഉൾക്കൊള്ളിക്കുക.പദ്ധതിയുടെ കാലാവധി കഴിഞ്ഞാലും ഈ സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ അടക്കം ആർഎസ്എസ് അജണ്ട നടപ്പിലാക്കും എന്ന് അദ്ദേഹം ആരോപിച്ചു. അങ്ങനെ വന്നാൽ ശാസ്ത്രീയ ചിന്തകൾക്ക് പകരം അന്ധവിശ്വാസങ്ങൾ പഠിച്ച് പരീക്ഷ എഴുതേണ്ട ഗതികേട് കുട്ടികൾക്ക് ഉണ്ടാകും എന്ന് അദ്ദേഹം ആശങ്കപ്പെട്ടു.
Also Read: മുത്തങ്ങ ഭൂസമരം: കോൺസ്റ്റബിൾ വിനോദിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു
എന്നാൽ പദ്ധതി മരവിപ്പിക്കുവാൻ സംസ്ഥാന സർക്കാരിന് പൂർണ്ണ അധികാരമുണ്ട് എന്നും ലഭിക്കാത്ത ഫണ്ടിന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിൻമാറണം എന്നും അദ്ദേഹം ആവർത്തിച്ചു. യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇരട്ടത്താപ്പാണ് പി എം ശ്രീയിൽ സ്വീകരിച്ചത്.പ്രതിപക്ഷത്തായിരുന്നപ്പോൾ യുഡിഎഫ് പി എം ശ്രീപദ്ധതിക്കെതിരെ സ്വീകരിച്ച നിലപാട് ജനങ്ങൾക്ക് മുന്നിൽ ഉണ്ട്. അന്ന് ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണ് എന്നാണോ അതോ ഇപ്പോൾ ബിജെപിയുമായി സമരസപ്പെട്ട് പോകുന്നു എന്നാണോ ജനങ്ങൾ മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അണികളെ വരെ വഞ്ചിച്ച ലീഗ് നേതാക്കൾ ചായ പീടികയിൽ പോയി ചർച്ച നടത്താൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിഎന്നും അദ്ദേഹം പറഞ്ഞു.
അബ്ദുൽ വഹാബ് എം പിക്കുള്ള കേന്ദ്രമന്ത്രിയുടെ മറുപടി യുഡിഎഫിന്റെ വ്യാജപ്രചരണങ്ങൾ വലിച്ചുകയറുന്നത് ആണെന്ന് പറഞ്ഞ അദ്ദേഹം ഇത് ആദ്യമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങൾ പറയുന്നത് എന്നും കൂട്ടിച്ചേർത്തു. വിഷയത്തിൽ യുഡിഎഫ് സർക്കാരിൻ്റെ തിടുക്കം ആരെ പ്രീതിപ്പെടുത്താൻ വേണ്ടി എന്ന് മനസ്സിലാകുന്നില്ലെന്നും . മുസ്ലിം ലീഗിനെ കൊണ്ട് തന്നെ ഞങ്ങൾ പിഎം ശ്രീ നടപ്പിലാക്കുമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രഖ്യാപനം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് മുസ്ലിം ലീഗും യുഡിഎഫ് സർക്കാരും ശ്രമിക്കുന്നത്.
പദ്ധതിയിൽ നിന്ന് പിന്മാറിയാലും മറ്റുള്ള ഫണ്ടുകൾ തടസ്സപ്പെടുക ഇല്ല എന്ന് ഇപ്പോൾ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട് എന്നും അതുകൊണ്ട് ഇത്രയും വേഗം പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറാൻ തയ്യാറാകണം എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ബിജെപിയുമായി ഉണ്ടാക്കുന്ന അടുപ്പത്തിന്റെ ഭാഗമാണ് ഇത്തരം തീരുമാനങ്ങൾ. ധാരാളം വായിക്കുന്ന വ്യക്തി എന്നാണ് മുഖ്യമന്ത്രി പറയുന്നത്.പക്ഷേ പി എം ശ്രീയുമായി ബന്ധപ്പെട്ട് ഒന്നും വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here