പെരുമ്പാവൂരിൽ റാഗിംഗ് ചെറുക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. രക്ഷിതാക്കളും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവർ കീഴില്ലം സെന്റ് തോമസ് സ്കൂളിലേക്കാണ് പ്രതിഷേധവുമായി എത്തിയത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു റാഗിംഗ് എതിർത്ത കീഴില്ലം സെന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ശുചിമുറിയിൽ വെച്ച് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും പുറത്തും അടിവയറിനും പരുക്കേറ്റ വിദ്യാർത്ഥിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 20 പേർ അടങ്ങുന്ന സീനിയർ വിദ്യാർത്ഥികളുടെ സംഘം വളഞ്ഞിട്ട് മർദിച്ച ശേഷം ലൈംഗിക വൈകൃതത്തിന് പ്രേരിപ്പിക്കുകയും ലൈംഗികാവയവത്തിൽ ക്ഷതം ഏൽപ്പിക്കുകയും ചെയ്തതായും വിദ്യാർഥി രക്ഷിതാക്കളോട് പറഞ്ഞിരുന്നു.
also read:ചെറുതുരുത്തിയിൽ മധ്യവയസ്കയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്
തുടർന്ന് രക്ഷിതാക്കൾ പെരുമ്പാവൂർ പൊലീസിന് പരാതി നൽകുകയായിരുന്നു.എന്നാൽ സംഭവം നടന്ന് ഒരാഴ്ചയായിട്ടും ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും കീഴില്ലം സെന്റ് തോമസ് സ്കൂളിലേക്കെത്തി. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകണമെന്നും, മർദ്ദിച്ചവരെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ആൻറി റാഗിംഗ് സെൽ ഉടൻ രൂപീകരിച്ച് റിപ്പോർട്ട് പൊലീസിന് കൈമാറാനാണ് തീരുമാനമെന്ന് പി ടി എ പ്രസിഡൻറ് അനീഷ് അറിയിച്ചു. അതേസമയം പരുക്കേറ്റ വിദ്യാർത്ഥിയുടെ മൊഴി ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയ ശേഷം ലഭിക്കുന്ന നിർദേശ പ്രകാരം തുടർ നടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here