തിരുവനന്തപുരം സദ്യയുടെ പ്രധാനപ്പെട്ട മധുരമായ ബോളിയില്ലാതെ തലസ്ഥാനവാസികൾക്ക് ഓണാഘോഷമില്ല. തിളച്ചുമറിയുന്ന നെയ്യിന്റെ ഗന്ധവും കടലപ്പരിപ്പിന്റെ മധുരവും ചാലിച്ച് തയ്യാറാക്കുന്ന ബോളിക്ക് ഓണക്കാലത്ത് ആവശ്യക്കാർ ഏറെയാണ്. പഴയ തിരുവിതാംകൂറിന്റെ മണ്ണിൽ നിന്ന് വന്ന് ഇന്ന് മലയാളി മനസ്സ് കീഴടക്കിയ ഒന്നായി മാറി ബോളി.
കടലപ്പരിപ്പ് വേവിച്ച് കുഴച്ച്, മൈദമാവിൽ പൊതിഞ്ഞ്, നെയ്യിൽ മുക്കി വട്ടത്തിൽ ചുട്ടെടുക്കുന്ന ഒന്നാം തരം ബോളി.. തിരുവനന്തപുരത്തുകാരുടെ സദ്യകളിൽ ഒഴിച്ചു കൂടാനാവാത്ത മധുരമാണിത്. ഇന്ന് കേരളമൊട്ടാകെ തരംഗമായ ഈ ബോളിയുടെ ഉറവിടം തേടിച്ചെന്നാൽ എത്തുന്നത് പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇന്നത്തെ തമിഴ്നാട് മേഖലകളിലാണ്. അവിടെ നിന്ന് മലയാളി സദ്യകളിലേക്ക് ചേക്കേറിയ ബോളി പിന്നീട് തലസ്ഥാനത്തിന്റെ സ്വന്തം ബോളിയായി മാറുകയായിരുന്നു. ഓണക്കാലമായതോടെ നഗരത്തിലെ ബോളിക്ക് വേണ്ടി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാപ്പകലില്ലാതെയാണ് തൊഴിലാളികൾ ആവശ്യക്കാർക്കായി ബോളി തയ്യാറാക്കുന്നത്.
ഇന്ന് തിരുവനന്തപുരത്തിൻ്റെ അതിർത്തികൾ കടന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കും ബോളിക്ക് ആവശ്യക്കാർ ഏറെയാണ്. പായസത്തിൽ ബോളി ഉടച്ചുചേർത്ത് കഴിക്കുന്ന ആ സദ്യാനുഭവം തന്നെയാണ് ഓണത്തിന്റെ യഥാർത്ഥ മധുരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here