കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന പാർട്ടിയായി യുഡിഎഫ് മാറിയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പിഎം ശ്രീ പദ്ധതിയിലൂടെ കാണാൻ സാധിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച നിലപാടുകളിലാകെ യൂടേണടിക്കുകയാണ് ഭരണപക്ഷത്ത് വന്നപ്പോൾ യുഡിഎഫ് ചെയ്യുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ സമയത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ നിർദ്ദേശമാണ് വീണ്ടും കേരള സമൂഹത്തിൽ ചർച്ചയാകുന്നത്. മേയ് 24നാണ് കെ സുരേന്ദ്രൻ പിഎം ശ്രീയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന് ആശംസകളും പങ്കുവച്ചത്.
കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ പാർട്ടിയായ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പി എം ശ്രീ നടപ്പാക്കുമെന്നായിരുന്നു കെ സുരേന്ദ്രന്റെ അന്നത്തെ കുറിപ്പ്. വിദ്യാഭ്യാസമന്ത്രിക്ക് അന്ന് കെ സുരേന്ദ്രൻ അഡ്വാൻസ് ആശംസകളും നേർന്നിരുന്നു. എന്നാൽ ബിജെപിയുടെ ആവശ്യം യുഡിഎഫ് അക്ഷരംപ്രതി ഇപ്പോൾ നടപ്പിലാക്കിയിരിക്കുകയാണ്. അതിനുള്ള ആശംസകളും കെ സുരേന്ദ്രൻ ഇപ്പോൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. മേയ് 24 ന് ഞാൻ പറഞ്ഞ കാര്യമാണിത്. അന്ന് അഡ്വാൻസ് ആശംസകളാണ് ബഹു. വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയത്. ഇന്ന് വീണ്ടും ആശംസ പുതുക്കുന്നുവെന്നായിരുന്നു കെ സുരേന്ദ്രന്റെ ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റ്.
കെ സുരേന്ദ്രൻ മേയ് 24ന് പങ്കുവച്ച കുറിപ്പ്
മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി വോട്ട് പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ ഒപ്പുവെച്ച പി. എം. ശ്രീ പദ്ധതി നടപ്പാക്കുന്നതു നിർത്തിവെച്ചത്. കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ അനുഗ്രഹമായി മാറുമായിരുന്ന ആ പദ്ധതി കഴിഞ്ഞ നാലു വർഷമായി മുടങ്ങിക്കിടക്കുകയാണ്. പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിനും മാത്രമല്ല ഇതുകൊണ്ട് നഷ്ടമുണ്ടായത്. സർവ്വശിക്ഷാ അഭിയാൻ വഴി ലഭിക്കേണ്ട ആയിരക്കണക്കിന് കോടി രൂപയുമാണ് അവിവേകപൂർവ്വമായ നടപടിയിലൂടെ നമുക്ക് നഷ്ടമായത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ പാർട്ടിയായ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പി. എം. ശ്രീ നടപ്പാക്കും. ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ പ്രമാണം. വിദ്യാഭ്യാസമന്ത്രി ശ്രീ. ഷംസുദ്ദീന് അഡ്വാൻസ് ആശംസകൾ…. മേയ് 24
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here