ജയിലിലുള്ള കാപ്പാ കേസ് പ്രതിയായ കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ വി രാജേഷ്. ആറുമാസത്തേക്കാണ് കാപ്പാ കേസ് പ്രതിക്ക് മേയർ അവധി അനുവദിച്ചത്. പിന്നാലെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
യുഡിഎഫ് സർക്കാരിന്റെ സർക്കുലർ പ്രകാരം ആണ് അവധി നൽകുന്നതെന്ന് മേയർ വി വി രാജേഷ് പറഞ്ഞു. കാപ്പാ കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കൗൺസിലർക്ക് അവധി അനുവദിക്കരുതെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതിനിടെ സിപിഎം പാർലമെന്‍റി പാർട്ടി ലീഡർ എസ് പി ദീപക്കിന്റെ മൈക്ക് ഓഫ് ചെയ്യാൻ മേയർ നിർദേശം നൽകി. പിന്നാലെ കൗൺസിലർമാർ നടുത്തളത്തിലേക്കിറങ്ങി. പോസ്റ്റർ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
മേയറുടെ ചേമ്പറിന്റെ മുന്നിലെത്തി കൗൺസിലർമാർ പ്രതിഷേധിച്ചു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ സർക്കുലർ ഉയർത്തിപ്പിടിച്ചാണ് മേയർ അവധി നൽകിയതിനെ ന്യായീകരിച്ചത്. സുഗതന്റെ അവധി അപേക്ഷ വോട്ടിനിട്ട് വിജയിച്ചാൽ അംഗീകരിക്കാം എന്നാണ് സർക്കാരിന്റെ സർക്കുലർ. അഭ്യന്തര വകുപ്പ് ആണ് സർക്കുലർ ഇറക്കിയത്. 51 പേർ അവധി അപേക്ഷയെ പിന്തുണച്ചു. അതേസമയം പ്രതിഷേധത്തിന് ഇടയിൽ മറ്റു അജണ്ടകൾ മേയർ പാസാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here