യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ ഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപ തട്ടിപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. മുസ്ലിം ലീഗ് നേതാവും ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻ്റുമായ സി.കെ. മുഹമ്മദ് ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തത്.
കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇരിക്കൂർ പൊലീസ് കേസെടുത്തത്. കമ്പിൽ സ്വദേശിയായ മദീന മൻസിലിൽ പി. പി. ഷമീറിൻ്റെ പരാതിയിലാണ് നടപടി. 2024 – 25 കാലയളവിൽ ബാങ്ക് പ്രസിഡൻ്റായിരുന്ന നിലവിലെ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് സികെ മുഹമ്മദ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. ബാങ്ക് വൈസ് പ്രസിഡൻ്റായിരുന്ന നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം യു.പി അബ്‌ദു റഹ്‌മാൻ മെയിൻ ബ്രാഞ്ചിൻ്റെ 2024-25 കാലയളവിലെ സെക്രട്ടറി മനീഷ് , ഗ്രാമ പഞ്ചായത്തംഗം കുഞ്ഞിമായൻ മുനീറുട്ടീൻ, വി.ടി പദ്മനാഭൻ , സുകുമാരൻ, ബിന്ദു , സുപ്രിയ റൈഹാനത്ത്, കുട്ടാവ് ബ്രാഞ്ച് മാനേജർ നിധിൻ , മെയിൽ ബ്രാഞ്ചിലെ സെക്രട്ടറി അജിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ അധിക പലിശ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നാണ് പരാതി.
വിശ്വാസവഞ്ചന സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഒന്നാമത്തെ കേസിൽ 16 ലക്ഷം രൂപയും രണ്ടാമത്തെ കേസിൽ 30-05 ലക്ഷം രൂപയുടെയും തട്ടിപ്പ് നടത്തിയതായാണ് കേസ്. നിക്ഷേപ സമാഹരണ യജ്ഞത്തിൻ്റെ ഭാഗമായാണ് ബാങ്ക് അധിങ്കത ഷമീറിനെ സമീപിച്ചത്. എന്നാൽ പിന്നീട് പണം പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോൾ തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് യുഡിഎഫ് ഭരണസമിതി രാജിവച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here