തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് സത്യപ്രതിജ്ഞ അസാധുവാക്കിയ 20 കൗണ്‍സിലര്‍മാരാണ് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഈ വോട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. സി പി ഐ എം പാർലമെന്‍ററി പാർട്ടി ലീഡർ എസ് പി ദീപക് സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കും കോടതി നോട്ടീസ് അയച്ചു.
20 ബിജെപി കൗണ്‍സിലര്‍മാരുടെ നടപടികള്‍ക്കുള്ള സംരക്ഷണം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമാണ്. അധികാരമില്ലാത്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ തുടക്കം മുതല്‍ അസാധുവാണ്. സെക്ഷൻ 531 കൗൺസിലിന്റെ നടപടികൾക്ക് മാത്രമാണ് സംരക്ഷണം നൽകുന്നത്; അസാധുവായ സത്യപ്രതിജ്ഞയിലൂടെ പദവിയിലെത്തിയ വ്യക്തികൾക്ക് അത് ബാധകമല്ല. അസാധുവായ സത്യപ്രതിജ്ഞ നടത്തിയവർ നിയമപരമായി കൗൺസിലർമാരായിരുന്നില്ല. അതിനാൽ അവർക്ക് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമില്ലായിരുന്നു.
Also read: അവഗണിച്ച് മന്ത്രിമാർ; രമേശൻ പാലേരിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തതിൽ വ്യാപക വിമർശനം
അവരുടെ വോട്ടുകൾ നിയമപരമായി അസാധുവായതിനാൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും അസാധുവായി പ്രഖ്യാപിക്കണമെന്നും എസ് പി ദീപക് സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. അപ്പീലില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സര്‍ക്കാരിനും പുറമെ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കും കോടതി നോട്ടീസ് അയച്ചു.
എതിര്‍കക്ഷികള്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ദൈവങ്ങളുടെ പേരുപറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തത് മുനിസിപ്പാലിറ്റീസ് ആക്ടിന് വിരുദ്ധമെന്ന് കണ്ടായിരുന്നു 20 ബി ജെ പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here