22 വയസ് മാത്രമായിരുന്നു കൊല്ലപ്പെടുമ്പോൾ നടി റാണിപദ്മിനിയുടെ പ്രായം. ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നടി റാണി പദ്മിനിയെയും മാതാവിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് അവരുടെ തന്നെ വസതിയിലെ കുളിമുറിയിൽ.
മലയാളം, തെലുഗു, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ സജീവമായിരുന്നു റാണിപദ്മിനി. എന്നാൽ തിളക്കമേറുന്നതിന് മുന്നേ തന്നെ ആ താരകം ഇല്ലാതായി. ചെന്നൈ അണ്ണാനഗറിലെ ബംഗ്ലാവിലാണ് റാണി പദ്മിനിയും (22) മാതാവ് ഇന്ദിരാകുമാരിയും (46) അതിക്രൂരമായി കൊല്ലപ്പെട്ടത്. നാലു ദിവസത്തോളം മൃതദേഹങ്ങൾ അതുപോലെ കിടന്നു. പിന്നീട് അടച്ചിട്ട ബംഗ്ലാവിനുള്ളിലെ ബാത്ത്റൂമിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
പുതിയ വീട് വാങ്ങാനുള്ള ആലോചനയിലായിരുന്നു നടിയും അമ്മയും. ഇതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് എത്തിയ റിയൽ എസ്റ്റേറ്റ് ഏജന്റാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയ ഇദ്ദേഹം സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോഴാണ് നടുക്കുന്ന ക്രൂരത പുറംലോകമണിഞ്ഞത്.
പൊലീസ് നടത്തിയ പരിശോധനയിൽ മുറികളെല്ലാം അലങ്കോലപ്പെട്ട നിലയിൽ കണ്ടെത്തി. പുതുതായി വാങ്ങിയ കാറും ഗ്യാരേജിൽ ഉണ്ടായിരുന്നില്ല. വീട്ടിലെ ജീവനക്കാരും അപ്രത്യക്ഷമായി. കൊല നടത്തിയത് ജോലിക്കാർ തന്നെയെന്ന് പൊലീസ് കണ്ടെത്തി. വീട്ടിലെ ഡ്രൈവർ ജെബരാജ്, വാച്ച്മാൻ ലക്ഷ്മി നരസിംഹൻ, പാചകക്കാരൻ ഗണേശൻ എന്നിവരായിരുന്നു റാണിയുടെയും അമ്മയുടെയും ജീവനൊടുക്കി കടന്നുകളഞ്ഞത്.
11 ദിവസം മുൻപാണ് ഡ്രൈവർ ജെബരാജ് ജോലിയിൽ പ്രവേശിച്ചത്. മറ്റ് രണ്ടുപേരാകട്ടെ കൊലപാതകം നടക്കുന്നതിന് 48 മണിക്കൂർ മുൻപ് മാത്രമാണ് ജോലിക്ക് എത്തിയത്. റാണി പദ്മിനിയുടെ വയറിലും കഴുത്തിലും നെഞ്ചിലുമായി 12 കുത്തുകളേറ്റ പാടുണ്ടായിരുന്നു. അമ്മയ്ക്ക് 14 കുത്തുകളും ഏറ്റിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം രൂപയും ആഭരണങ്ങളും കൈക്കലാക്കുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. കൂടാതെ ജെബരാജിനെ ഇന്ദിരാകുമാരി മർദിച്ചതും കൊലയിലേക്ക് നയിച്ചു.
ALSO READ: ‘മണിച്ചിത്രത്താഴിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ച് എത്രയോ പേരാണ് ആലോചിക്കുന്നത്’: വിനയ പ്രസാദ്
കൊലപാതകത്തിന് ശേഷം റാണി പദ്മിനിയുടെ നിസാൻ കാറിൽ തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടതും. ഒക്ടോബർ 15നായിരുന്നു കൊലപാതകം നടന്നത്. ഒക്ടോബർ 15-ന് ശേഷമുള്ള ദിനപത്രങ്ങളെല്ലാം വീടിന് പുറത്ത് കിടക്കുന്നത് പരിശോധനയിൽ കണ്ടെത്തി. മൃതദേഹങ്ങൾക്ക് ഏകദേശം നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. അഴുകിത്തുടങ്ങിയ നിലയിലായതിനാൽ സംഭവസ്ഥലത്ത് വെച്ചുതന്നെയാണ് പോസ്റ്റുമോർട്ടം നടത്തിയതും.
പൊലീസ് പിടികൂടിയ മൂന്ന് പ്രതികൾക്കും 1989ൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് നടന്ന അപ്പീലുകളിൽ മദ്രാസ് ഹൈക്കോടതി ജെബരാജിന്റെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും മറ്റ് രണ്ട് പേരെ വിട്ടയക്കുകയും ചെയ്തു. പിന്നീട് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ലക്ഷ്മി നരസിംഹന്റെ ശിക്ഷയും ജീവപര്യന്തമാക്കു. പാചകക്കാരനായ ഗണേശൻ ഇതിനിടയിൽ ഒളിവിൽ പോയി. മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. എങ്കിലും മോഷണവും പ്രതികാരവുമാണ് പ്രധാന കാരണങ്ങളായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here