”ഹായ് ഫ്രണ്ട് ഞാൻ പറയാൻ പോകുന്നത് ഈ രാജ്യത്തെ മാതാപിതാക്കൾക്ക് പറയാനുള്ളതാണ്. കുട്ടികൾ മോശം ഭാഷ ഉപയോഗിക്കുമ്പോഴോ മുതിർന്നവരോട് തെറ്റായ രീതിയിൽ സംസാരിക്കുമ്പോഴോ, നമ്മൾ അവരെ ഉപദേശിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും. വീണ്ടും അത് ആവർത്തിക്കാതിരിക്കാൻ അവരോട് ആവശ്യപ്പെടും എന്നാൽ നമ്മൾ അവരുടെ മേൽ ക്രിമിനൽ കേസുകൾ ചുമത്തി അവരെ പീഡിപ്പിക്കാറില്ല”. പ്രകാശ് രാജ് തൻ്റെ വീഡിയോയിലൂടെ നരേന്ദ്ര മോദിക്ക് മറുപടി നൽകിയതിങ്ങനെയാണ്. ഇന്നലെ രാത്രി പ്രധാന മന്ത്രി നരേന്ദ്ര മോദി പുതിയ വീഡിയോയുമായി എത്തിയിരുന്നു. കുട്ടികൾ എന്നെ അധിക്ഷേപിക്കുന്നുവെന്നും രക്ഷിതാക്കൾ അവരെ തിരുത്തണമെന്നുമായിരുന്നു വീഡിയോ. ഇതിനാണ് പ്രകാശ് രാജ് മറുപടി നൽകിയത്.
തകർന്ന വ്യവസ്ഥിതി കാരണം മറ്റ് കുട്ടികൾ മരിക്കുന്നത് കണ്ട് നിസ്സഹായരാകുകയും പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ കാര്യത്തിൽ നമുക്കും ഉത്തരവാദിത്തമുണ്ട്. ലാത്തിച്ചാർജും പെല്ലറ്റ് തോക്കുകളും ഉൾപ്പെടെയുള്ള പൊലീസ് അതിക്രമങ്ങൾ അവർ നേരിടുമ്പോൾ നമ്മൾ ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. വിദ്യാർഥികളെ വേട്ടയാടുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുമ്പോൾ അവരുടെ സുഹൃത്തുക്കളും, വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കളും, സഹോദരങ്ങളും, ബന്ധുക്കളും ഉൾപ്പെടെ എല്ലാവരും വേദനിക്കും. ഇത് നല്ലതല്ല.
ഇന്ന് കുട്ടികൾ രാജി വെക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു. എന്നാൽ ഇത് തുടർന്നാൽ മുഴുവൻ സമൂഹവും നിങ്ങൾ അധികാരത്തിൽ നിന്ന് താഴെയിറങ്ങാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ദയവായി കുട്ടികളോട് കരുണ കാണിക്കുക. അവരുടെ ജീവിതവും ഭാവിയും തകർക്കരുത്, അവരെ വീണ്ടും മാനസികാഘാതത്തിലേക്ക് തള്ളിവിടരുതെന്നും. ഇതൊരു അപേക്ഷ മാത്രമാണെന്നും പ്രകാശ് രാജ് പറയുന്നു.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here