എറണാകുളം: തെറി വിളിക്കരുതെന്ന് പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ എസ്‌ഐ മർദ്ദിച്ചു. എറണാകുളം സൗത്ത് എആർ ക്യാമ്പിലെ കോൺസ്റ്റബിളായ ടിപി ഷിനോജിനെയാണ് തേവര സൗത്ത് സബ് ഇൻസ്‌പെക്ടർ വിപിൻ മർദ്ദിച്ചത്. അറ്റാച്ചഡ് ഡ്യൂട്ടിക്കായി രാവിലെ അഞ്ച് മണിക്ക് എആർ ക്യാമ്പിൽ നിന്ന് തേവര സ്റ്റേഷനിലെത്തിയതായിരുന്നു ഷിനോജ്.
വൈകിട്ട് നാലേ മുക്കാലോടെ ഡ്യൂട്ടിക്ക് പോകാൻ എസ്‌ഐ ആവശ്യപ്പെടുകയും യൂണിഫോം ധരിച്ചിട്ട് കാത്തിരുന്ന ഷിനോജിനെ ഒളിച്ചിരിക്കുകയാണോ എന്ന് ചോദിച്ച് കൊണ്ട് തെറി വിളിക്കുകയുമായിരുന്നു. തെറി വിളിക്കരുതെന്ന് പറഞ്ഞ ഷിനോജിന്റെ നെഞ്ചിൽ എസ്‌ഐ വിപിൻ ഇടിക്കുകയും തുടർന്ന് ഷിനോജ് വീഴുകയുമായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഷിനോജ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ക്യാഷ്വാൽറ്റിയിൽ പ്രവേശിപ്പിച്ച ഷിനോജിനെ സർജിക്കൽ വാർഡിലേക്ക് മാറ്റി. ഇസിജിയും മറ്റ് പരിശോധനകളും നടത്തിയെന്ന് ബന്ധുക്കൾ അറിയിച്ചു.
വിപിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്കും ഐജിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഷിനോജ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here