വിട്ടുമാറാത്ത കൊവിഡ്; മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിന് സാധ്യത

മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ . എന്നാൽ മൂന്നാംഘട്ട വ്യാപനത്തിൽ രോഗികൾക്ക് ഓക്സിജൻ കിടക്കകളുടെ ആവശ്യം വരില്ലെന്നും സ്ഥിതി ഭദ്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം മൂന്നാം തരംഗ ഭീഷണിക്കിടയിൽ മുംബൈ നഗരത്തെ കൂടുതൽ ആശങ്കയിലാക്കുകയാണ് ഡെങ്കിപ്പനി വ്യാപനം.

എന്നാൽ,ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടുതൽ ആശങ്കയുളവാക്കുകയാണ്. യൂറോപ്പില്‍ ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു. 2022 മാര്‍ച്ചുവരെ 53ല്‍ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തില്‍ കനത്ത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ കൃത്യമായി നടക്കാത്തതും അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കുന്നു.

സെപ്റ്റംബറില്‍ 2100 ആയിരുന്ന പ്രതിദിന കൊവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200-ലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പ്.

യൂറോപ്പിലും മധ്യേഷ്യയിലും പ്രധാന മരണകാരിയായ രോഗമാണ് കൊവിഡെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പറഞ്ഞു. കൃത്യമായ വാക്‌സിനേഷന്‍, സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ‘വാക്‌സിന്‍ പ്ലസ്’ സമീപനത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

മാസ്‌ക് ഉപയോഗം കൊവിഡ് വ്യാപനതോത് 53 ശതമാനം കുറക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മാസ്‌ക് ഉപയോഗം 95 ശതമാനം കൈവരിക്കാനായാല്‍ മാര്‍ച്ച് ഒന്നോടെ 160,000 കൊവിഡ് മരണങ്ങള്‍ ഒഴിവാക്കാമെന്നുമാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here