മോഡലുകളുടെ മരണം; സൈജുവിന് ലഹരി കൈമാറിയവരെ പൊലിസ് തിരിച്ചറിഞ്ഞു

മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണക്കേസില്‍ അറസ്റ്റിലായ സൈജുവിന്റെ ലഹരി ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സൈജുവിന് ലഹരി കൈമാറിയവരെ പോലിസ് തിരിച്ചറിഞ്ഞു. നമ്പര്‍ 18 ഹോട്ടലില്‍ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരവും സൈജു പൊലീസിന് കൈമാറി. ഇവരെ പൊലീസ് ചോദ്യം ചെയ്യും.

മുന്‍മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ സൈജു പിന്തുടര്‍ന്നത് ദുരുദ്ദേശപരമായാണെന്ന പൊലീസ് കണ്ടെത്തല്‍ സാധൂകരിക്കത്തക്ക തെളിവുകളാണ് ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന സൈജുതന്നെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചതായാണ് സൂചന. ഇയാളുടെ ഫോണില്‍ നിന്ന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

സൈജുവുമായി ലഹരി ഇടപാട് നടത്തിയവരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. വാഗമണ്‍ മയക്കുമരുന്ന് കേസ് പ്രതിയോടൊപ്പമുള്ള സൈജുവിന്റെ ചിത്രങ്ങളടക്കം പൊലീസ് കണ്ടെടുത്ത കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും സൈജുവുമൊക്കെയുണ്ടായിരുന്ന ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും സൈജു പൊലീസിനോട് പറഞ്ഞിട്ടുണ്ട്.ഇവരെയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

സൈജു നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. കാരണം മറ്റ് ചില പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിനിടെ സൈജുവിന്റെ ഓഡികാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. നാളെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ പരമാവധി കാര്യങ്ങള്‍ സൈജുവില്‍ നിന്ന് ചോദിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News