മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പത്മരാജൻ എന്ന നമ്മുടെ പപ്പേട്ടൻ ഓർമയായിട്ട് ഇന്നേക്ക് 31 വർഷങ്ങൾ കടന്നിരിക്കുന്നു.
കാലത്തിനു മുന്നേ സഞ്ചരിച്ച കഥകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം. പപ്പേട്ടന്റെ കഥാപാത്രങ്ങളെല്ലാം വളരെ സാധാരണക്കാരാണ്, ഗന്ധർവനൊഴിച്ച് .അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഒന്നോ രണ്ടോ ഷോട്ടിൽ വന്നിട്ട് മറയുന്ന കഥാപാത്രങ്ങൾ പോലും നമ്മുടെ ഓർമയിൽ നിന്നും മറയുന്നില്ല എന്നതാണ്.
സ്ത്രീ കഥാപാത്രങ്ങൾക്ക് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രധാന വേഷങ്ങൾ ഉണ്ടായിരുന്നു. പെരുവഴിയമ്പലം സിനിമയിൽ ലളിത ചേച്ചി അഭിനയിച്ച കുന്നിൻ പുറത്ത് ദേവയാനി എന്ന വേശ്യവൃത്തി ചെയ്യുന്ന ചെറിയൊരു കഥാപാത്രത്തിനു പോലും മികച്ച സംഭാഷണങ്ങൾ ആണ് അദ്ദേഹം കൊടുത്തത്.
കുന്നിൽ പുറത്ത് ദേവയാനിക്ക് ഈ കുന്നു പോലും സ്വന്തമല്ലന്നു പറഞ്ഞു കൊണ്ട് തന്റെ നിസ്സഹായത വ്യക്തമാക്കുന്ന ദേവയാനി, ദേശാടനക്കിളികൾ കരയാറില്ല ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നിമ്മിയും സാലിയും കൗമാര മനസ്സിന്റെ സൂക്ഷ്മതകളുടെ വ്യക്തമായ ചിത്രം നൽകുന്നു.
അടിവാരത്തിലെവിടെയോ വർഷങ്ങളായി ചങ്ങലയിൽ കിടക്കുന്ന ഭ്രാന്തന്റെ കരച്ചിൽ കേൾക്കുമ്പോൾ തൂവാനത്തുമ്പിയിലെ ക്ലാര പറയുന്നു, “
എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകയാ,ചങ്ങലയുടെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.” ഈ ഒരൊറ്റ ഡയലോഗിൽ നിന്നും മനസ്സിലാക്കാം ക്ലാര കൊതിക്കുന്നത് എന്താണെന്ന്.. ഇന്നലെയിലെ മായ, കൂടെവിടെയിലെ ആലീസ് ഇതൊക്കെ മറക്കാൻ ആകാത്ത കഥാപാത്രങ്ങൾ ആണ്.
മലയാളത്തിലെ ഏറ്റവും നല്ല റൊമാന്റിക് സിനിമകൾ ഏതാണെന്നു ചോദിച്ചാൽ ഞാൻ ഇന്നും പറയും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന്.”അതികാലത്തെ എഴുന്നേറ്റ് മുന്തിരി തോട്ടത്തിൽ പോയി മുന്തിരിവളളികൾ തളിർത്ത് പൂവിടുകയും മാതള നാരകങ്ങൾ പൂക്കുകയും ചെയ്തോന്ന് നോക്കാം.” സോളമന്റെ പ്രണയ കാവ്യത്തിലെ വരികൾ സോഫിയയോട് സോളമൻ ചോദിക്കുന്നു , ” ഇതിന്റെ അടുത്ത വരികൾ എന്താണെന്നറിയാമോ? ” സോഫിയ ഇല്ലെന്നു പറയുമ്പോൾ ഞാനും മറന്നു പോയെന്ന് സോളമൻ കളി പറയുന്നു, പോയി ബൈബിൾ എടുത്ത് വായിക്കാൻ സോളമൻ ആവശ്യപ്പെടുന്നു. സോഫിയ ഓടിപ്പോയി ഉത്തമഗീതം വായിക്കുന്നു, “നമ്മുക്ക് ഗ്രാമങ്ങളിൽ പോയി രാപാർക്കാം , അതികാലത്തെ എഴുന്നേറ്റ് മുന്തിരി തോട്ടത്തിൽ പോയി മുന്തിരിവളളികൾ തളിർത്ത് പൂവിടുകയും മാതള നാരകങ്ങൾ പൂക്കുകയും ചെയ്തോന്ന് നോക്കാം. അവിടെ വച്ച് നിനക്കു ഞാൻ എന്റെ സ്നേഹം നൽകും.” അവസാനത്തെ വരികൾ വായിക്കുമ്പോൾ സോഫിയയുടെ കണ്ണിലുള്ള പ്രണയം നമുക്ക് വായിച്ചെടുക്കാം.
തന്റെ കൊച്ചു മകനെ കവർന്നെടുത്ത കടലിന്റെ മുൻപിൽ നിന്നു വിലപിക്കുകയും അവൻ ഇപ്പോൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കടലിനെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തിലകൻ ചേട്ടന്റെ കഥാപാത്രം എന്നും മലയാളികളുടെ മനസ്സിൽ വിങ്ങലായി നിലനിൽക്കും.
ആരും ചിന്തിക്കാത്തത് ചിന്തിക്കുകയും ആരും പറയാത്തത് പറയുകയും ആരു കാണാത്തത് കാണുകയും ചെയ്യുന്ന സിനിമകളാണ് പപ്പേട്ടന്റെത് എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ ശക്തി തിരക്കഥയാണ്. തിരക്കഥകളെല്ലാം സാഹിത്യ സൃഷ്ടിയാണ്. പലപ്പോഴും ലൊക്കേഷൻ സിനിമയിലെ ഒരു കഥാപാത്രമായിതോന്നിയിട്ടുണ്ട്.തകര, ശാലിനി എന്നെ കൂട്ടുകാരി, ഇടവേള , കൂടെവിടെ, കാണാമറയത്ത്, തിങ്കളാഴ്ച നല്ല ദിവസം, കരിമ്പിൻ പൂവിനക്കരെ , നമ്മുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ, കരിയില കാറ്റു പോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നൊമ്പരത്തി പൂവ്, അപരൻ തുടങ്ങിയ അദ്ദേഹത്തിന്റെ സൃഷ്ടികൾ നമുക്ക് മറക്കാനാകുമോ ? ഇല്ല പപ്പേട്ടാ താങ്കൾ ഞങ്ങളുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല!!!
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here