(Central Government)കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയ ‘അഗ്‌നിപഥ്'(Agnipath) പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. പ്രതിരോധ മന്ത്രി (Rajnath Singh)രാജ്‌നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കെതിരെ ബീഹാര്‍, രാജസ്ഥാന്‍, ഹരിയാന(Bihar,Rajasthan,Haryana) തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി ഇതിനകംതന്നെ തെരുവിലിറങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ രാജ്യവ്യാപക പ്രതിഷേധം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പതിനേഴര വയസ്സായ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ‘അഗ്‌നിവീരന്മാര്‍’ എന്നറിയപ്പെടും. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കാനും 46,000 പേരെ റിക്രൂട്ട് ചെയ്യാനുമാണ് തീരുമാനം. പദ്ധതിയില്‍ പെണ്‍കുട്ടികള്‍ക്കും ചേരാം. അഗ്‌നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നിയമനം ലഭിച്ചവരില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാം. നിലവില്‍ സൈന്യത്തില്‍ ചേരാനുള്ള റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്‌നിപഥിനും തുടരും. വര്‍ഷത്തില്‍ രണ്ടുതവണ റാലികളിലൂടെ റിക്രൂട്ട്‌മെന്റ് നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമാണു നല്‍കുക. തുടക്കത്തില്‍ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്റെ അവസാനത്തില്‍ 40,000 രൂപയായി ഉയരും. ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വര്‍ഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേര്‍ത്ത് സേവന കാലയളവ് അവസാനിക്കുമ്പോള്‍ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കും.
എന്നാല്‍ സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നു. സൈന്യത്തില്‍ തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണ്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നല്‍കി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. പ്രതിരോധ മേഖലയില്‍ ചെലവു കുറക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന വ്യാപക വിമര്‍ശനവുമുണ്ട്. വളരെ കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് അഗ്‌നിപഥില്‍ ചെയ്യുന്നത്. 4 വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകുമ്പോള്‍ ഇവര്‍ക്ക് നിശ്ചിത തുക നല്‍കുക മാത്രമാണ് ചെയ്യുന്നത്. പെന്‍ഷനോ പൂര്‍വ സൈനികര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കില്ല. ഓരോ വര്‍ഷവും ഇങ്ങനെ സൈന്യത്തിലേക്ക് താല്‍ക്കാലിക സര്‍വീസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പ്രതിരോധ പെന്‍ഷന്‍ തുകയില്‍ ഗണ്യമായ കുറവുണ്ടാകും.
രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ ‘രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തി വെച്ചിരുന്ന ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നാല് വര്‍ഷത്തെ കരാര്‍ തൊഴിലാളികളായി യുവജനങ്ങളെ അതിര്‍ത്തിയിലേക്ക് ക്ഷണിക്കുകയാണ്. നാല് വര്‍ഷത്തെ കരാര്‍ തൊഴില്‍ കൊണ്ട് സൈന്യത്തിന് എന്ത് കാര്യക്ഷമതയാണ് ലഭിക്കുകയെന്നും, സായുധ സേനയിലെ തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും തകര്‍ക്കുകയാണ് ഈ നയം ചെയ്യുകയെന്നും, സ്ഥിരം തൊഴില്‍ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയാണിതെന്നും സ്വജീവന്‍ മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തിന്റെ അത്മാഭിമാനവും വീര്യവും തകര്‍ക്കുകയാണ് ഈ കരാര്‍വല്‍ക്കരണത്തിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും തുടങ്ങിയ നിരവധി വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നത്.
ബീഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചു. ബീഹാറിലെ സരന്‍ ജില്ലയിലെ ഛപ്രയിലും ബാബുവയിലും പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആര റെയില്‍വേ സ്റ്റേഷന് നേരെ കല്ലേറുമുണ്ടായി. ബാബുവയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് പ്രതിഷേധക്കാര്‍ തീയിടുകയും കോച്ചുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പ്രതിഷേധം രാജ്യമാകെ പുകയുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here