മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. തീർത്ഥാടന യാത്രയ്ക്കിടെ 15 പേരുമായി പോയ പിക്കപ്പ് വാൻ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം. മരിച്ചവരിൽ നാല് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. ഏഴ് പേർക്ക് പരിക്കേറ്റു.
മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ തണ്ടുൽവാടി ഗ്രാമത്തിന് സമീപമാണ് ഞായറാഴ്ച വൈകുന്നേരം ദുരന്തം സംഭവിച്ചത്. തീർത്ഥാടന യാത്രയ്ക്കായി പുറപ്പെട്ട രഞ്ജനി ഗ്രാമവാസികൾ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
also read; പരീക്ഷയ്ക്ക് പോകാൻ ട്രെയിനില്ല; ബിഹാറിൽ റെയില്‍വേ സ്റ്റേഷൻ അടിച്ചുതകർത്ത് ഉദ്യോഗാർഥികൾ
വാഹനത്തിലുണ്ടായിരുന്ന 15 പേരിൽ നാല് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ എട്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സോളാപൂർ പോലീസ് സൂപ്രണ്ട് അതുൽ കുൽക്കർണി അറിയിച്ചു.
അപകടവിവരം ലഭിച്ചതോടെ പോലീസ്, രക്ഷാപ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ചേർന്ന് രക്ഷാദൗത്യം നടത്തി. കിണറ്റിൽ നിന്ന് വാഹനം പുറത്തെടുത്ത് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തോടെ രഞ്ജനി ഗ്രാമം ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

